Tuesday, October 1, 2019

suno suno duniya wle bappujiki amarkahani

Wednesday, September 25, 2019

പില്‍റ്റ്ഡൗണ്‍ കൊടുംചതി


പില്‍റ്റ്ഡൗണ്‍ കൊടുംചതി
160 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ പിടിക്കപ്പെട്ടത്തില്‍ ഇത്രയും ഭീകരമായ ഒരു ചതി വേറെ കാണില്ല. ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ചതികളും വഞ്ചനകളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കുപുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം. ഇങ്ങനെ വല്ലപ്പോഴും സത്യം പുറത്തറിയും എന്ന് മാത്രം!! മനുഷ്യനും കുരങ്ങിനുമിടയിലെ മധ്യവര്‍ഗ്ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതുകൊണ്ട്, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗസണ്‍ (Charls dowson)(1) നിര്‍മ്മിച്ചെടുത്ത കള്ള ഫോസിലാണ് പില്‍റ്റ്ഡൗണ്‍ ഫോസില്‍. മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലുമൊട്ടിക്കലും, ചായം പൂശലുകളുമെല്ലാം നടത്തിയെടുത്താണ് പില്‍റ്റ്ഡൗണ്‍ മനുഷ്യ ഫോസില്‍ പടച്ചുണ്ടാക്കിയത്..
ഈ തട്ടിപ്പിനെക്കുറിച്ച് വികിപീഡിയ തുടങ്ങുന്നതിങ്ങനെ: ”പില്‍റ്റ്ഡൗണ്‍ മനുഷ്യതട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമ മനുഷ്യനാണ്. ഈ എല്ലിന്‍ കഷണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ്ഡൗണിലെ കുഴിമാടത്തില്‍നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍ ഇയാന്ത്രോപസ് ഡൗസോണി (Eounthropus dawsoni) എന്ന് നാമകരണവും ചെയ്തു. (Dawsons dawn man). ഇത് കണ്ടെത്തിയത് ‘ചാള്‍സ് ഡൗസണ്‍’ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മ്മിതിയാണെന്ന് തെളിയുന്നത് വരെ, ഏറെ പ്രധാന്യപൂർവ്വം ചർച്ചചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാന്റെ താടിയെല്ല് ബോധപൂര്‍വ്വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണിത്. (ചിത്രം നാല് നോക്കുക) ഒരു പക്ഷെ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. രണ്ടു കാരണങ്ങളാല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനുഷ്യ പരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും, ഈ ചതി പുറത്ത് കൊണ്ടുവരാന്‍ ദീര്‍ഘകാലയളവ് (40ലേറെ വര്‍ഷങ്ങള്‍) വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.(2)
പില്‍റ്റ്ഡൌണ്‍ തട്ടിപ്പായിരുന്നുവന്നത് പരിണാമത്തെ ഏകദേശധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത്രയും കുപ്രസിദ്ധമാണ് ആ കൊടുംചതി. ആധുനിക മനുഷ്യത്തലയോട്ടി പൊട്ടിച്ച് അതില്‍ ഓറാങ്ങുട്ടാങ്ങിന്റെ താടിയെല്ലും കൃത്രിമ വസ്തുക്കളും ചായങ്ങളും മറ്റും ചേര്‍ത്ത് മിനുക്കിയെടുത്തതായിരുന്നു ഈ തട്ടിപ്പ് തലയോട്ടി. പില്‍റ്റ് ഡൗണ്‍ കൊടുംചതിക്ക് പിന്നില്‍ ചാള്‍സ് ഡൗസണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ ‘ഇയാന്ത്രോപസ് ഡൗസോണി (ഡൗസണ്‍സ് ഡൗണ്‍-മാന്‍) എന്നാണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് അദ്ദേഹത്തോടുള്ള ആദരസൂചകമായി നല്‍കിയതാണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മ്മിച്ചെടുത്തത് ഡോസണായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ്; ‘ദ ഗാര്‍ഡിയന്‍’  പത്രം (The Guardian) ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദ ഗാര്‍ഡിയന്‍ പത്രം 1912 ഡിസംബര്‍ 19നായിരുന്നു. അതിന്റെ തലക്കെട്ട് ‘A HITHERTO UNKNOWN SPECIES’ -STORY OF THE SUSSEX DISCOVERY’ എന്നാണ്. (ചിത്രം 5 കാണുക) ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച് ‘ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍’ 1912 നവംബര്‍ 21 ന് ആയിരുന്നുവെന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കൈവ് ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്’ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പായിരുന്നുവെന്ന രഹസ്യം വെളിച്ചത്തായി” എന്നാണ്. തുടര്‍ന്ന്  പഴയ വാര്‍ത്ത തുടരുന്നു.
”ഇന്ന് രാത്രി ബെര്‍മിങ്ടന്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന് കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയയാള്‍, ശാസ്ത്രജ്ഞന്‍മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ നവംബര്‍ 21-ന് പ്രത്യേക ഫീച്ചറായി പ്രസിദ്ധീകരിച്ചിരുന്നു.  ഇന്ന് രാത്രി ഡോ. വുഡ് വാര്‍ഡ് (Dr. Woodward) ഇപ്രകാരം പറഞ്ഞു: ”ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യവര്‍ഗ്ഗത്തെ അവതരിപ്പിക്കുന്നതായി കണക്കാക്കാവുന്നതാണ്. ആ മനുഷ്യവര്‍ഗ്ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു”
പ്രഭാഷണം സദസ്സ് ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തലയോട്ടി കണ്ടെത്തിയ വ്യക്തി, സസ്സെക്‌സില്‍നിന്നുള്ള ഒരു അഭിഭാഷകന്‍, മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും, തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു. ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെക്കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു.(3)
ഈ വാര്‍ത്ത പുനപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. ആ ദിവസവും പില്‍റ്റ് ഡൗണ്‍ തട്ടിപ്പും തമ്മിലുള്ള ബന്ധം കൃത്യം 100 വര്‍ഷം മുമ്പാണ് (1912 ഡിസംബര്‍ 19) ഈ വാര്‍ത്ത, പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് തട്ടിയൊപ്പിച്ച വാര്‍ത്ത ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത്. അതേ നൂറാം വാര്‍ഷികാഘോഷം!



Sunday, August 4, 2019

യുക്തിവാദി നിഷ്ക്കുവിന്റെ 28 ചോദ്യങ്ങള്‍

ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...

1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?

2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ)

3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ  straight forward ആയി എഴുതപ്പെടാത്തത്?

4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

6) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, പുരുഷ ലിംഗാഗ്ര ചർമ്മം തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

7) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

8) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?

9) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

10) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.

11) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി  ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

12) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

13) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

14) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

15) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.

16) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

17) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?

18) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

19) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.

20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

21) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

22) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)

23)എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?

24) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.

25) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?

26) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?

27)പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?

28) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ  വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?

Thursday, August 1, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7

പ്രതികാരമായിരുന്നില്ല; അനുരാഗമായിരുന്നു സ്വഫിയ്യ(റ)യുടേത്
മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍ നിന്നുള്ള വഴിമധ്യേ ആദ്യരാത്രി പങ്കുവെച്ചപ്പോള്‍ അവരുടെ തമ്പിനുപുറത്ത് അബൂ അയ്യൂബ്(റ) എന്ന പ്രവാചകാനുചരന്‍ നേരം പുലരും വരെ വാളുമായി കാവല്‍ നിന്നതായി ഇമാം ത്വബ്‌രി തന്റെ താരീഖില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിവേദനത്തില്‍ പറയുന്നുണ്ട്. ‘വാള്‍തലപ്പിന്റെ നിഴലില്‍’ നിസ്സഹായയായി മുഹമ്മദ് നബി(സ)ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു സ്വഫിയ്യ(റ) എന്നാണ് ഇതിനെ ഉദ്ധരിച്ചുകൊണ്ട് വിമര്‍ശനസാഹിത്യങ്ങള്‍ ആരോപിക്കുന്നത്. ബലപ്രയോഗത്തിന്റെ ഒരംശവും സ്വഫിയ്യ(റ)ക്കുനേരെ നടത്താന്‍ പ്രവാചകന്‍(സ) ഉദ്ദേശിച്ചിട്ടേയില്ലെന്ന് നേരത്തെ വിവരിച്ച സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വ്യക്തമാണ്. ഒരുമിച്ച് രാപാര്‍ക്കാനുള്ള അവരുടെ തീരുമാനം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നും നാം കണ്ടു. അബൂ അയ്യൂബിന്റെ സംഭവത്തിനു വിമര്‍ശകര്‍ നല്‍കുന്ന വ്യാഖ്യാനം ചരിത്രപരമായി നിലനില്‍പില്ലാത്തതാണെന്ന്, ഇതുകൊണ്ടൊക്കെത്തന്നെ സ്പഷ്ടമാണ്. മറ്റെല്ലായിടത്തുമെന്ന പോലെ, ത്വബ്‌രിയിലെ പരാമൃഷ്ട നിവേദനത്തെയും കള്ളങ്ങള്‍ ചേര്‍ത്ത്, വക്രീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. നിവേദനം നമുക്ക് പരിശോധിക്കുക. ത്വബ്‌രിയിലുള്ള ഉദ്ധരണി പറയുന്നത് അബൂ അയ്യൂബിനെ മുഹമ്മദ് നബി(സ) തന്റെ തമ്പിനുപുറത്ത് കാവല്‍ നിര്‍ത്തി എന്നല്ല; മറിച്ച് സ്വഫിയ്യ(റ)യും നബി(സ)യും അകത്തായപ്പോള്‍ അബൂ അയ്യൂബ് വന്ന് അവിടെ നിന്നു എന്നാണ്. അദ്ദേഹം അങ്ങനെ പുറത്തു നില്‍ക്കുന്ന കാര്യം നബി(സ)യോ സ്വഫിയ്യ(റ)യോ നേരം വെളുക്കുന്നതുവരെ അറിഞ്ഞിട്ടേയില്ല. അബൂ അയ്യൂബിന്റെ വാള്‍ ഭയന്നാണ് സ്വഫിയ്യ(റ) നബി(സ)യുടെ കിടപ്പറ പങ്കിട്ടതെന്ന ജല്‍പനം എത്ര വസ്‌തുതാവിരുദ്ധമാണെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാകുന്നുണ്ട്. രാവിലെ തമ്പിനു പുറത്തുവന്ന പ്രവാചകന്‍(സ) അബൂ അയ്യൂബ് അവിടെ നില്‍ക്കുന്നത് കാണുകയാണ് ചെയ്തത്. യുദ്ധത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് സ്വഫിയ്യ പ്രവാചകനോട് പ്രതികാരം ചെയ്യുമോ എന്ന ഭയപ്പാടുകൊണ്ടാണ് താന്‍ അവിടെ നിന്നതെന്ന് അബൂ അയ്യൂബ് നബി(സ)ക്ക് അന്നേരം വിശദീകരിച്ചുകൊടുക്കുകയായിരുന്നു(56) പ്രവാചകനോടുള്ള കൂറ് മനസ്സിലാഴ്ന്നിറങ്ങിയിരുന്ന അബൂ അയ്യൂബ്(റ), സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ ആവശ്യമാണെന്നു സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കൂടാരത്തിനു പുറത്ത് സ്വന്തം നിലയ്ക്ക് വന്നു നിന്നുവെന്നാണ് നിവേദനത്തിലുള്ളതെന്നു ചുരുക്കം. ഭൗതികമായ പരിതസ്ഥിതികള്‍ വെച്ച് ആര്‍ക്കും ഉണ്ടാകാവുന്ന ആലോചന മാത്രമാണ് അബൂ അയ്യൂബിന്(റ) ഇവിടെ ഉണ്ടായത് എന്നതാണ് സത്യം. സ്വഫിയ്യ(റ)യുമായി സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഒന്നും കഴിഞ്ഞിട്ടില്ലാത്ത അബൂ അയ്യൂബിന്(റ) അവരുടെ മനസ്സ് താന്‍ വിചാരിക്കുന്നതിന്റെ വിപരീത ധ്രുവത്തിലാണ് നിലകൊണ്ടിരുന്നതെന്ന് തിരിച്ചറിയാന്‍ നിര്‍വാഹമൊന്നും ഉണ്ടായിരുന്നില്ലല്ലോ! മനുഷ്യനെക്കുറിച്ചുള്ള സാമാന്യമായ അനുമാനങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന വിസ്മയകരമായ സംസ്‌കരണമാണ് വിശ്വാസം മനസ്സിനകത്തുണ്ടാക്കുക. സാഹചര്യംവെച്ച് പ്രവാചകനോട് ശത്രുതയാണുണ്ടാകേണ്ടതെന്ന് ദൂരെനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ഉറപ്പുതോന്നുന്ന സ്വഫിയ്യ(റ) ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള ഇഷ്ടത്താല്‍ നിറഞ്ഞുനിന്നത് വിശ്വാസത്തിന്റെ അത്ഭുതമാണ്. അബൂ അയ്യൂബിനെപ്പോലെ ഒരാള്‍ക്കു പോലും സമയമെടുത്തു മാത്രം കുരുക്കഴിക്കാനായ അത്ഭുതം! അബൂ അയ്യൂബ്(റ) സംഭവിക്കുമോയെന്ന് ശങ്കിച്ച ചതിയല്ല, ആത്മാര്‍ത്ഥമായ മനസ്സുപറിച്ചു കൊടുക്കലാണ് അന്നു രാത്രി ആ താല്‍ക്കാലിക കിടപ്പറക്കുള്ളില്‍ നടന്നത്. അബൂ അയ്യൂബിന്റെ(റ) ആശങ്കകള്‍ അസ്ഥാനത്താവുകയാണ് ചെയ്തതെന്ന വസ്തുത, സ്വഫിയ്യ(റ)യുടെ കഥയില്‍ വിമര്‍ശകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഉളളതെന്നു മാത്രമാണ് പിന്നെയും ബോധ്യപ്പെടുത്തുന്നത്.
ഖയ്ബറില്‍ നിന്ന് മടങ്ങും വഴി സ്വഫിയ്യ(റ)യുടെ കൂടെ അന്തിയുറങ്ങുന്നത് പ്രവാചകന്(സ) അപകടം വരുത്തിവെക്കുമോ എന്നു ഭയപ്പെട്ട മറ്റൊരാള്‍ കൂടി, അബൂ അയ്യൂബിനു പുറമെ, പ്രവാചകശിഷ്യന്‍മാരില്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാല്‍ സ്വഫിയ്യ(റ) തന്നെ! ഖയ്ബര്‍ വിട്ട് ഉദ്ദേശം ആറു മൈല്‍ ദൂരം പിന്നിട്ടപ്പോള്‍ വിവാഹരാത്രിയിലേക്ക് പ്രവേശിക്കാനായിരുന്നു നബി(സ)യുടെ ആദ്യ പദ്ധതി. എന്നാല്‍ സ്വഫിയ്യ(റ) ആ നിര്‍ദേശം തിരസ്‌കരിക്കുകയാണ് ചെയ്തത്. പിന്നീട് മുകളില്‍ വിശദീകരിച്ച പ്രകാരം നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍നിന്ന് പന്ത്രണ്ടു മൈല്‍ ദൂരെ ആദ്യരാത്രി സാക്ഷാല്‍കരിച്ചപ്പോള്‍ ഈ തിരസ്‌കാരത്തെക്കുറിച്ച് പ്രവാചകന്‍(സ) സ്വഫിയ്യ(റ)യോട് ചോദിച്ചു. അവരുടെ മറുപടി, ”അല്ലാഹുവിന്റെ ദൂതരേ, അങ്ങ് യഹൂദരോട് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് അത് ചെയ്യുന്നത് ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ നാം സുരക്ഷിതമായ അകലത്തിലാണ്” എന്നായിരുന്നു.(57) യഹൂദര്‍ നബി(സ)യോട് പ്രതികാരം ചെയ്യാനുള്ള സാധ്യത, താനും പ്രവാചകനും തമ്പടിക്കുന്നത് അവരില്‍നിന്ന് സുരക്ഷിതമായ ദൂരത്തായിരിക്കേണ്ടതിന്റെ ആവശ്യകത, സ്വഫിയ്യ(റ)യെ മഥിച്ചിരുന്നുവെന്നു പറയുമ്പോള്‍ ‘യഹൂദ പ്രതികാരം’ അബൂ അയ്യൂബിനെപ്പോലെ തന്നെ സ്വഫിയ്യ(റ)യും ഊഹിച്ചിരുന്നുവെന്നാണര്‍ത്ഥം. എന്നാല്‍ അതില്‍നിന്ന് പ്രവാചകനെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ്, അതുവഴി നബി(സ)യുമായുള്ള തന്റെ വിവാഹം അലങ്കോലമാകാതിരിക്കാനുള്ള ആഗ്രഹമാണ്, സ്വഫിയ്യ(റ)ക്ക് ഉണ്ടായിരുന്നത്; അല്ലാതെ അബൂ അയ്യൂബ്(റ) സംശയിച്ചതുപോലെ അതില്‍ പങ്കുചേരുവാനുള്ള വംശവൈകാരികതയല്ല. നബി(സ)യുടെ ജീവനും പ്രവാചകനോടുള്ള തന്റെ സഹവാസത്തിനും യഹൂദര്‍ ഭംഗം വരുത്താതിരിക്കാനുള്ള കരുതല്‍ ഖയ്ബറില്‍ നിന്നുള്ള മടക്കയാത്രയുടെ നന്നേ തുടക്കത്തില്‍ തന്നെ ഉള്ളിലുറഞ്ഞിരുന്ന സ്വഫിയ്യ(റ)യെ തങ്ങളുദ്ദേശിച്ച ഛായയില്‍ വരക്കണമെങ്കില്‍ വിമര്‍ശകര്‍ ചരിത്രത്തെ മുഴുവന്‍ തീവെച്ച് നശിപ്പിച്ച് കെട്ടുകഥകളില്‍ അഭിരമിക്കേണ്ടി വരും! സ്വഫിയ്യ(റ) വിസമ്മതമറിയിച്ചപ്പോള്‍ കിടപ്പറയൊരുക്കാതെ മുന്നോട്ടു പോയ പ്രവാചകന്‍(സ) പിന്നീടവര്‍ സമ്മതിച്ചപ്പോള്‍ മാത്രമാണ് അതിനു തുനിഞ്ഞതെന്ന സത്യത്തിനു കൂടിയാണ് ഈ സംഭാഷണശകലം ശക്തിയായി അടിവരയിടുന്നത്.
(കടപ്പാട്)
മുസ്തഫാ തന്‍വീര്‍
കുറിപ്പുകള്‍
56. Ella Landau-Tasseron (Tr.), The History of al-Tabari Vol. XXXIX, Biographies of the Prophet’s Companions and Their Successors. (Albany: State University of New York Press 1998), p. 185.
57. Rizwi Faizer: (Ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (Oxon: Routledge, 2011), pp. 348 -9.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6

സ്വഫിയ്യ (റ) അനുഭവിച്ചത് ഇസ്‌ലാമിന്റെ മധുരമാണ്
നബിവിദ്വേഷത്താല്‍ പാപപങ്കിലമായിത്തീര്‍ന്നതായിരുന്നു തന്റെ പിതാവിന്റെ ജീവിതം എന്ന് അംഗീകരിക്കുകയും അത് അനന്തരമെടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും പിതാവിന്റെ ജീവിതം ക്വുര്‍ആന്‍ പ്രകാരം അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന സ്വഫിയ്യ(റ)യില്‍ നാം കാണുന്നത് വിശ്വാസത്തിന്റെ ധീരതയും നിശ്ചയദാര്‍ഢ്യവുമാണ്‌. ഹുയയ്യിന്റെയും കിനാനയുടെയും കൂടെ ജീവിക്കുമ്പോഴും സ്വഫിയ്യ(റ) ഇസ്‌ലാമില്‍ ആകൃഷ്ടയായിരുന്നുവെന്നും ഇസ്‌ലാമിന്റെ വേദഗ്രന്ഥത്തെയും അതിലെ തത്ത്വങ്ങളെയും കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നുവെന്നും കൂടി അവരുടെ സംസാരം വ്യക്തമാക്കുന്നുണ്ട്. പിതാവിന്റെ നബിവിരോധത്തോട് അകലം പ്രഖ്യാപിച്ച ഉടനെ സ്വഫിയ്യ (റ) നബി(സ)യോട് പറയുന്നത്, ‘അങ്ങ് ക്ഷണിക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ ഇസ്‌ലാമിനെ തിരിച്ചറിയുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്’ എന്നാണ്. ഇസ്‌ലാമിനോട് ശത്രുതയുണ്ടായിരുന്ന തന്റെ യഹൂദ ബന്ധുക്കള്‍ മരണപ്പെട്ടുകഴിഞ്ഞെന്നും കുഫ്ർ (സത്യനിഷേധം) വേണോ ഇസ്‌ലാം വേണോ എന്ന പ്രവാചകന്റെ അന്വേഷണത്തിന് ഉത്തരമായി തനിക്ക് അസന്നിഗ്ധമായി പറയാനുള്ളത് ‘എന്റെ മോചനത്തേക്കാളും എന്റെ സമൂഹത്തിലേക്കുള്ള മടക്കത്തെക്കാളും അല്ലാഹുവും അവന്റെ റസൂലുമാണ്‌ എനിക്ക് പ്രിയം’ എന്നു മാത്രമാണെന്നും ആണ് സ്വഫിയ്യ (റ) തുടര്‍ന്നു വിശദീകരിച്ചത് എന്നും നിവേദനത്തില്‍ കാണാം. (47)
മുഹമ്മദ് നബി (സ) സത്യപ്രവാചകനാണെന്ന് സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യിനു തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുള്ള ഒരു പാരമ്പര്യം വായിച്ചാല്‍ മനസ്സിലാകും. സ്വഫിയ്യ(റ) തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ വിവരിക്കുന്നതാണ് നിവേദനത്തിന്റെ ഉള്ളടക്കം. പിതാവായ ഹുയയ്യിന്റെയും പിതൃവ്യനായ അബൂയാസറിന്റെയും ഏറ്റവും പ്രിയപ്പെട്ട കുട്ടിയായാണ് താന്‍ വളര്‍ന്നതെന്നും താന്‍ വീട്ടിലുള്ളപ്പോള്‍ ഇരുവരും കുടുംബത്തിലെ മറ്റു കുഞ്ഞുങ്ങളെയൊന്നും പരിഗണിക്കാറില്ലായിരുന്നുവെന്നും പറഞ്ഞു തുടങ്ങുന്ന സ്വഫിയ്യ(റ) പിന്നെ പറയുന്നത് മുഹമ്മദ് നബി (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ ചെയ്‌തെത്തി ഖുബായില്‍ തങ്ങുന്നുവെന്ന വിവരമറിഞ്ഞ പിതാവും പിതൃവ്യനും നബി(സ)യെ കാണാനുള്ള കൗതുകത്തില്‍ ഖുബായിലേക്ക് പുറപ്പെട്ട കാര്യമാണ്. മുഹമ്മദ് നബി(സ) മദീനയിലെത്തിയ ഉടനെയാണിത്. സ്വഫിയ്യ(റ)ക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് മാത്രമേ കാണൂ. നേരം വെളുക്കുന്നതിനുമുമ്പ് വീട്ടില്‍ നിന്നിറങ്ങിയ രണ്ടുപേരും തിരിച്ചെത്തിയത് രാത്രിയായതിനുശേഷം ക്ഷീണിച്ചവശരായി കുനിഞ്ഞ ശിരസ്സുമായിട്ടാണ്. പിതാവിന്റെയും പിതൃവ്യന്റെയും സന്നിധിയിലേക്ക് സ്വഫിയ്യ(റ) പതിവുപോലെ ആവേശപൂര്‍വം ഓടിച്ചെന്നെങ്കിലും ശോകമൂകരായിരുന്ന രണ്ടുപേരും അവളെ ശ്രദ്ധിച്ചതേയില്ല. കാര്യമെന്താണെന്നറിയാന്‍ ഉറ്റുനോക്കിയ സ്വഫിയ്യ(റ) കേട്ടത് അബൂയാസിര്‍ ഹുയയ്യിനോട് ”അദ്ദേഹം അദ്ദേഹമാണോ, താങ്കള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ, താങ്കള്‍ക്ക് ഉറപ്പാണോ” എന്ന് ചോദിക്കുന്നതാണ്. ഹുയയ്യ് മറുപടി പറഞ്ഞതിങ്ങനെ: ”അതെ!” ”എന്തായിരിക്കും നിങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ഭാവം?” – അബൂ യാസറിന്റെ അടുത്ത അന്വേഷണം. ഹുയയ്യിന്റെ പ്രതികരണം അസന്നിഗ്ധമായിരുന്നു: ”അല്ലാഹുവാണ് സത്യം, ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹത്തിന്റെ എതിരാളിയായിത്തന്നെ നില്‍ക്കും.”(48) തൗറാത്തില്‍ പ്രവചിക്കപ്പെട്ടതിനാല്‍ യഹൂദര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന അന്തിമ പ്രവാചകന്‍ തന്നെയാണ് മക്കയില്‍ നിന്ന് മദീനയിലെത്തിയിരിക്കുന്ന മുഹമ്മദ്(സ്വ) എന്ന് അദ്ദേഹത്തെ കണ്ട മാത്രയില്‍ ലക്ഷണങ്ങളില്‍നിന്ന് ഹുയയ്യിന് സംശയരഹിതമായി ബോധ്യപ്പെട്ടിരുന്നു എന്നും അറബികളോടുള്ള വംശീയ വിരോധമോ വ്യക്തിപരമായ അഹന്തയോ മൂലം ആ സത്യത്തോട് മുഖം തിരിക്കാനാണ് അയാള്‍ തീരുമാനിച്ചതെന്നും ഈ സംഭാഷണത്തിനു സാക്ഷിയായ സ്വഫിയ്യ(റ)ക്ക് തീര്‍ത്തും വ്യക്തമായിരുന്നു. പിന്നെയെങ്ങനെയാണ് ചെറുപ്പന്നേ ലഭിച്ച യഹൂദ വേദവിദ്യാഭ്യാസത്തില്‍ നിന്ന് അന്തിമപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ഗ്രഹിച്ചിട്ടുള്ള നിഷ്‌കളങ്കയും സത്യസന്ധയുമായ സ്വഫിയ്യ(റ) പിതാവിന്റെ വഴിയുപേക്ഷിച്ച് നബി(സ)യുടെ മാര്‍ഗത്തെ പുണരാതിരിക്കുക!

ഹുയയ്യിന്റെ നബിവിരോധം സ്വഫിയ്യ(റ) പങ്കുവെക്കുന്നില്ലെന്നും അവര്‍ക്ക് പ്രവാചകനോടുളളത് അനുഭാവമാണെന്നും തന്റെ ആദര്‍ശവരുതിയില്‍ അവര്‍ ഒതുങ്ങാന്‍ സാധ്യത കുറവാണെന്നും ഖയ്ബര്‍ യുദ്ധത്തിനുമുമ്പ് അല്‍പകാലം അവരുടെ കൂടെ ജീവിച്ച പഴയ ഭര്‍ത്താവ് കിനാനക്ക് തോന്നിയിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖിലെ തന്നെ മറ്റൊരു ഉദ്ധരണി സ്പഷ്ടമാക്കുന്നുണ്ട്. ഖയ്ബറില്‍ സ്വഫിയ്യ(റ) നബി(സ)യുടെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ അവരുടെ കണ്ണിനുമുകളില്‍ കരുവാളിച്ച് നിന്നിരുന്നത് പ്രവാചകന്റെ(സ) ശ്രദ്ധയില്‍പെട്ടതാണ് സന്ദര്‍ഭം. അതെന്തുപറ്റിയതാണെന്നു അന്വേഷിച്ച നബിയോട്, തന്റെ മടിയിലേക്ക് ചന്ദ്രന്‍ വന്നുവീഴുന്നത് താന്‍ സ്വപ്നം കണ്ടുവെന്നും അതേക്കുറിച്ച് കിനാനയോട് പറഞ്ഞപ്പോള്‍ ‘നീ ഹിജാസിലെ രാജാവായ മുഹമ്മദിനെ ആഗ്രഹിക്കുന്നുവെന്നു മാത്രമാണ് അതിനര്‍ത്ഥം’ എന്നു ആക്രോശിച്ചുകൊണ്ട് കിനാന തന്റെ മുഖത്ത് പ്രഹരിച്ചുവെന്നും അതിന്റെ പാടാണ് കണ്ണിനടുത്ത് കാണുന്നതെന്നും ആണ് സ്വഫിയ്യ(റ) വിശദീകരിച്ചത്.(49) സ്വഫിയ്യ(റ)യുമായുള്ള ഇടപഴകലുകളില്‍ നിന്ന് അവര്‍ ഇസ്‌ലാമിനെ ആഗ്രഹിക്കുന്നതായി സംശയം തോന്നിയതുകൊണ്ടാണല്ലോ, അവരുടെ സ്വപ്നത്തെ പ്രവാചകനോടുള്ള അനുരാഗമായി കിനാന ഞൊടിയിടയില്‍ വ്യാഖ്യാനിച്ചത്. നബി(സ)യെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ വേരുറച്ചിരുന്ന ബോധവും ഈ സ്വപ്നവും അതിന് ഭര്‍ത്താവ് നല്‍കിയ വ്യാഖ്യാനവും അയാളില്‍ നിന്ന് തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന പീഡനവുമൊക്കെ രൂപപ്പെടുത്തിയതാണ് സ്വഫിയ്യ(റ)യുടെ മാനസികാവസ്ഥ എന്ന് മനസ്സിലാക്കിയാല്‍ ഖയ്ബറില്‍ മുസ്‌ലിം സൈന്യമെത്തുമ്പോള്‍ അവരുടെ വികാരങ്ങള്‍ വിമര്‍ശകര്‍ സങ്കല്‍പിക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും. തന്റെ വിശ്വാസപരമായ ബോധ്യങ്ങളിലേക്ക് വളരാന്‍ ദുഷ്ടരായ പിതാവിന്റെയും ഭര്‍ത്താവിന്റെയും തുടലുകള്‍ അനുവദിക്കാതിരുന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയാണ് ഖയ്ബര്‍ ചെയ്തതെന്നും സ്വഫിയ്യ(റ)ക്ക് അത് ആത്യന്തികമായി അനുഭവപ്പെട്ടത് ആത്മീയവും ഭൗതികവുമായ വിമോചനമായാണ് എന്നും വരുമ്പോള്‍ വിമര്‍ശകര്‍ സ്ഥാപിക്കാന്‍ നീങ്ങുന്നതിന്റെ നേര്‍വിപരീത ദിശയിലാണ് സ്വഫിയ്യ(റ)യുടെ അനുഭവമണ്ഡലം ചലിച്ചതെന്ന് സുതരാം വ്യക്തമാണ്. രണ്ടു സൈന്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുകയും ഒരു വിഭാഗം ജേതാക്കളാവുകയും കീഴടക്കപ്പെട്ട വിഭാഗത്തിന്റെ നേതാവിന്റെ പുത്രി തന്റെ ജനത്തെ ഉപേക്ഷിച്ച് ‘ശത്രു’വിഭാഗത്തിന്റെ നേതാവിനോട് ‘നിങ്ങളെ കാത്തിരിക്കുക’യായിരുന്നുവെന്ന് പറയുകയും ചെയ്ത ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒരു വിസ്മയമാണ് സ്വഫിയ്യ(റ)യിലൂടെ ഖയ്ബറില്‍ ഇതള്‍ വിരിഞ്ഞത്; അതിന്റെ കാര്യകാരണങ്ങള്‍ നിവേദനങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ സുഗ്രാഹ്യവുമാണ്.

ഇനി മുഹമ്മദ് നബി(സ)യിലേക്ക് വരാം. ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ അടിമസ്ത്രീയായി പോരുകയാണെന്നു പറഞ്ഞ സ്വഫിയ്യ(റ)യെ നബി(സ) സ്വീകരിച്ചതെങ്ങനെയാണ്? അടിമസ്ത്രീയായിത്തന്നെ അവരെ കൂടെക്കൂട്ടാമായിരുന്നിട്ടും അവര്‍ക്കത് സമ്മതമായിട്ടും അടിമമോചനം നടത്തി അവരെ സ്വതന്ത്രയാക്കി വിവാഹം കഴിക്കുകയാണ് നബി(സ) ചെയ്തത്.(50) സ്വതന്ത്ര വ്യക്തിയുടെ നിയമപദവിയും രാഷ്ട്രനായകന്റെ ഭാര്യാസ്ഥാനവും നല്‍കി ഏറ്റവും ഉന്നതമായ നിലയിലാണ് മുഹമ്മദ് നബി(സ) സ്വഫിയ്യ(റ)യെ സ്വന്തം ജീവിതത്തിലേക്ക് ആനയിച്ചതെന്നു പറയുമ്പോള്‍ നിയമപ്രകാരം നിര്‍ബന്ധമല്ലാത്ത ഉദാരത സ്വഫിയ്യ(റ)യുടെ നേര്‍ക്ക് പ്രവാചകനില്‍നിന്ന് പ്രവഹിച്ചുകൊണ്ടേയിരുന്നുവെന്നാണ് അര്‍ത്ഥം. മുഹമ്മദ് നബി (സ) സ്വഫിയ്യ(റ)യെ കൂടെക്കൂട്ടിയത് അടിമസ്ത്രീയായാണോ ഭാര്യയായാണോ എന്ന് അനുചരന്‍മാര്‍ക്കറിയില്ലായിരുന്നു. സ്വഫിയ്യ (റ) നബിപത്‌നിമാര്‍ അണിയേണ്ട വിധത്തിലുള്ള ഹിജാബണിഞ്ഞത് കണ്ടപ്പോഴാണ് അവര്‍ക്ക് നബി(സ)യുടെ തീരുമാനം വ്യക്തമായതെന്ന് നിവേദനങ്ങളില്‍ ഉണ്ട്.(51) സ്വഫിയ്യ(റ)ക്ക് അടിമമോചനവും ഭാര്യാപദവിയും നല്‍കുക എന്നത് അന്നത്തെ സാമൂഹ്യവഴക്കമനുസരിച്ച് അനിവാര്യതയായിരുന്നില്ല, മറിച്ച് സാധ്യമായ ഒരു ആര്‍ദ്രത മാത്രമായിരുന്നുവെന്നാണ് സ്വഫിയ്യ(റ)യുടെ വസ്ത്രം കാണുന്നതുവരെയുള്ള സ്വഹാബിമാരുടെ നിശ്ചയമില്ലായ്മ വെളിപ്പെടുത്തുന്നത്. പുണ്യപ്രവാചകന്റെ സ്വഭാവവൈശിഷ്ട്യം ഇപ്രകാരം ഓരോ നിമിഷത്തിലും അനുഭവിച്ചുകൊണ്ടാണ് സ്വഫിയ്യ(റ) ഖയ്ബറില്‍നിന്ന് തന്റെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഖയ്ബറില്‍ നിന്ന് മടക്കയാത്ര ആരംഭിക്കാന്‍ ഒട്ടകമെത്തിയപ്പോള്‍ നബി(സ) സ്വഫിയ്യ(റ)യെക്കൂടി ആ ഒട്ടകത്തില്‍ തന്റെ കൂടെ ഇരുത്തി അവരെ ആദരിച്ചു. സ്വഫിയ്യ(റ)ക്ക് ഒട്ടകത്തില്‍ കയറാനുള്ള ചവിട്ടുപടിയായി തന്റെ കാല്‍ മടക്കിവെച്ച് ഇരുന്നുകൊടുക്കുകയാണ് നബി(സ) ചെയ്തത്.(52) മദീനയുടെ പരമാധികാരി ആയിരിക്കെ ഹുയയ്യിന്റെ പുത്രിക്ക് ചവിട്ടിക്കയറാന്‍ നിസ്സങ്കോചം കാല്‍ വെച്ചുകൊടുത്ത് പ്രവാചകന്‍(സ) വിനയത്തിന്റെയും കാരുണ്യത്തിന്റെയും അസാധ്യമെന്നു തോന്നാവുന്ന ഉയരങ്ങള്‍ പ്രാപിക്കുകയായിരുന്നു. എന്നാല്‍ പ്രവാചകശരീരത്തില്‍ ചവിട്ടാന്‍ വിസമ്മതിച്ച് അവിടത്തോടുള്ള ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ച സ്വഫിയ്യ റ), തന്റെ കാല്‍മടക്കി നബി(സ)യുടെ കാലില്‍ തന്റെ കാല്‍മുട്ടുകൊണ്ട് ഊന്നിയാണ് ഒട്ടകപ്പുറത്ത് കയറിയത്.(53) നബി(സ)യും സ്വഫിയ്യ(റ)യും തമ്മില്‍ കുറഞ്ഞനേരത്തെ സമ്പര്‍ക്കം കൊണ്ടുതന്നെ എത്ര ഹൃദ്യമായ ബന്ധമാണ് വളര്‍ന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരൊന്നിച്ച് ഖയ്ബറില്‍ നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്ത് നടത്തിയ പ്രയാണം.
മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹധാരണക്ക് അവര്‍ ഖയ്ബറില്‍ നിന്ന് പുറപ്പെട്ട് മദീനയിലെത്തുന്നതിനു മുമ്പുതന്നെ പൂര്‍ണ പ്രായോഗിക സാക്ഷാത്കാരവുമുണ്ടായി എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രവാചകന്റെ (സ) ഭൃത്യനായിരുന്ന അനസിന്റെ(റ) മാതാവും മദീനയിലെ വിശ്വാസിനി സ്ത്രീകളില്‍ പ്രമുഖയുമായിരുന്ന ഉമ്മു സുലൈം(റ) ഖയ്ബറിലേക്ക് പ്രവാചകന്റെ സൈന്യത്തിന് അകമ്പടിയായി പോയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഖയ്ബറില്‍നിന്ന് തിരികെയുള്ള യാത്രയ്ക്കിടയില്‍ ഒരു രാത്രി ഉമ്മു സുലൈം സ്വഫിയ്യ(റ)യെ അണിയിച്ചൊരുക്കി. പ്രവാചകന്റെ(സ) സഹചരര്‍ അദ്ദേഹത്തിനും സ്വഫിയ്യ(റ)ക്കും രാപ്പാര്‍ക്കാന്‍ ഒരു തമ്പ് കെട്ടിയുണ്ടാക്കി. അതില്‍ നബി(സ)യും സ്വഫിയ്യ(റ)യും ഒരു രാത്രി കഴിയുകയും പിറ്റേന്ന് അവിടെവെച്ചു തന്നെ വിവാഹസദ്യ നടത്തുകയും ചെയ്തു.(54) ഇങ്ങനെ ചെയ്തത്, ഖയ്ബറില്‍നിന്ന് പന്ത്രണ്ട് മൈലോളം ദൂരം പിന്നിട്ടശേഷം സ്വഫിയ്യ(റ)യുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു(55) നബി(സയും സ്വഫിയ്യ(റ)യും യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ തന്നെ ശയ്യ പങ്കിട്ടതിനെ എന്തോ വലിയ അപരാധമായാണ് വിമര്‍ശകരചനകള്‍ അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍, വിശ്വാസത്തിന്റെ മധുരമനുഭവിച്ചു തുടങ്ങിയ സ്വഫിയ്യ(റ) ഏതാനും ദൂരത്തെ ഒരുമിച്ചുള്ള യാത്രകൊണ്ടു തന്നെ നബി(സ)യോടുള്ള പ്രണയത്താല്‍ മുഗ്ധയായി എന്നാണത് കാണിക്കുന്നത്. വിവാഹിതരായ നബി(സ)യും സ്വഫിയ്യ(റ)യും ഉഭയകക്ഷി സമ്മതത്തോടെ മദീനയിലെത്തുന്നതിനു മുമ്പുതന്നെ കിടപ്പറ ജീവിതം ആരംഭിച്ചാല്‍ ആര്‍ക്കെന്താണ് ചേതം? ഹുയയ്യിനെയും കിനാനയെയും പോലുള്ള കൊടിയ നബിവിരോധികള്‍ വലയം തീര്‍ത്ത് വളര്‍ത്തിയിട്ടും സത്യത്തിന്റെ പ്രകാശം ഉള്ളില്‍ കടന്നതോടെ സ്വഫിയ്യ(റ) യുദ്ധത്തിന്റെ ചൂടാറും മുമ്പേ പ്രവാചകന്റെ സ്‌നേഹാശ്ലേഷത്തില്‍ സന്തോഷപൂര്‍വം അലിഞ്ഞുചേര്‍ന്നത് പ്രവാചകനോടുള്ള വെറുപ്പ് കൊണ്ട് ഉന്മാദം ബാധിച്ചവര്‍ക്ക് അസഹനീയമായി അനുഭവപ്പെടുക സ്വാഭാവികം മാത്രമാണ്. ഇവിടെ സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പുകളെ മാനിക്കാതിരിക്കാന്‍ ശരീരത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കാടിളക്കുന്ന യുക്തിവാദികള്‍ക്കുള്ള ന്യായമെന്താണ്?! യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ചത് സ്വഫിയ്യ(റ), ഇസ്‌ലാം സ്വീകരിക്കാനിഷ്ടമെന്ന് പ്രഖ്യാപിച്ചത് സ്വഫിയ്യ(റ), യാത്രയിലെ രാത്രിയില്‍ നബി(സ)യുടെ കൂടെ ശയ്യയൊരുക്കാനുള്ള നിര്‍ദേശത്തിന് സമ്മതമറിയിച്ചതും സ്വഫിയ്യ(റ) – പിന്നെ ഈ സംഭവവികാസങ്ങളില്‍ വസ്തുനിഷ്ഠമായ എന്ത് വിമര്‍ശനത്തിനുള്ള വകുപ്പാണുള്ളത്? നബി(സ)യുടെ കൂടെക്കിടന്ന ആദ്യരാത്രി സ്വഫിയ്യ(റ)യുടെ ഉള്ളിൽ എല്ലാ തീയും കെടുത്തുന്ന തണുപ്പ് കടന്നിട്ടുണ്ടാകും എന്ന കാര്യമുറപ്പാണ്. പ്രവാചക ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും ഉജ്ജ്വലവുമായ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്.
(തുടരും)
(കടപ്പാട്)
മുസ്തഫാ തന്‍വീര്‍
കുറിപ്പുകള്‍
47. ഇബ്‌നു സഅദ്, op.cit.
48. A. Guillaume, The Life of Muhammad: A Translation of Ibn Ishaq’s Sirat Rasul Allah (Karachi: Oxford University Press, 2007), pp. 241-2.
49. Ibid, p. 515.
50. ബുഖാരി, സ്വഹീഹ് (കിതാബുസ്സ്വലാത് -ബാബു മാ യുദ്കറു ഫില്‍ ഫഖിദ്); മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
51. മുസ്‌ലിം, Ibid.
52. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ -ബാബു മന്‍ അസാ ബി സ്വബിയ്യിന്‍ ലി ഖിദ്മതിഹി).
53. Rizwi Faizer: (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 348.
54. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ)
55. Rizwi Faizer: (ed.), op.cit, p. 348-9.