Tuesday, September 4, 2018

യുക്തിവാദി കണ്ട പ്രളയം.

യുക്തിവാദി കണ്ട പ്രളയം.
തിരുവോണപ്പിറ്റേന്ന് ഞായറാഴ്ച എടവണ്ണക്കടുത്ത പന്നിപ്പാറ ഒരു സുഹൃത്തിനെ കാണാൻ പോയി. കാവനൂരിൽ നിന്ന് വീരാൻകുട്ടി പടിയിലെക്കുള്ള റോഡിൽ ജംഗ്ഷനിൽ തന്നെയുള്ള പച്ചക്കറി കടയിൽ പഴുപ്പ് കൂടി കറുത്ത നേന്ത്രക്കുലകൾ നിറയെ തൂങ്ങിക്കുടക്കുന്നുണ്ട്. ഓണ മാർക്കറ്റ് പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്തത് ചിലവാകാതെ കെട്ടികിടക്കുകയാണവ. ഇത് കാവനൂരിലെ മാത്രം കാഴ്ചയല്ല. ഒരുപക്ഷേ കേരളത്തിലെ പൊതു കാഴ്ചയാകും. പെരുന്നാളും ഓണവും കേരള ജനത നാമമാത്രമായാണ് ആഘോഷിച്ചത്. പണമില്ലാത്തതല്ല പ്രധാനകാരണം. പ്രളയഭീതിയും, അതിലേറെ തങ്ങളുടെ സഹജീവികൾക്കുണ്ടായ കഷ്ടപ്പാടിൽ ഉള്ള ദുഃഖവും അവരോടുള്ള മാനസിക ഐക്യം പ്രകടിപ്പിച്ചുമാണ് ഈദ് ഓണാഘോഷങ്ങൾ ഇങ്ങനെ സുഷ്കിക്കാൻ കാരണം. കേരളത്തിലെ മറ്റേത് മേഖലയിലും ഈ ഒരു മരവിപ്പ് ദൃശ്യമാണ്. പൊതു പ്രസംഗങ്ങളും ഗാനമേളകളും തിരുവാതിരക്കളികൾ പോലും ഇങ്ങനെ നടക്കാതെ പോയിട്ടുണ്ട്.
എന്നാൽ ഈ കെടുതികൾക്കിടയിലും മഞ്ചേരിയിലും പാലക്കാട്ടും മലപ്പുറത്തും സെപ്തംബർ ആദ്യ വാരത്തില്‍ തന്നെ ഒരേ വര്ഗ്ഗത്തില്‍ പെട്ടവരുടെ പരിപാടികൾ നടക്കുന്നുണ്ട്. ഈയടുത്ത് അടിച്ചു പിരിഞ്ഞ രണ്ടുകൂട്ടം യുക്തിവാദികളുടേതാണവ. 1. ജബ്ബാർ നേതൃത്വം നൽകുന്ന യുക്തിവാദി സംഘം, മറ്റു രണ്ടെണ്ണം രവിചന്ദ്രന്റെ എസൻസും. ഇതിൻറെ കൊണ്ടുപിടിച്ച പ്രചരണ കോലാഹലങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിവിടെ പറയാൻ കാരണം ഈ പ്രളയദുരന്തത്തിൽ കേരളത്തിലെ മനുഷ്യർ ഒറ്റക്കെട്ടായി അതിജീവിക്കാനും സഹജീവികളെ രക്ഷപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താങ്ങും തണലുമാകാനും ഒരു മനസ്സും മെയ്യുമായി രാപകലില്ലാതെ പ്രവർത്തിക്കുകയായിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. അന്യസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലെയും മനുഷ്യരും ഈ യജ്ഞത്തിൽ പങ്കാളികളായി.
എന്നാൽ നമ്മുടെ സംഘി സുഹൃത്തുക്കൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കിണഞ്ഞു ശ്രമിച്ചു അമ്പേ പരാജയപ്പെട്ടു തളർന്നുവീണ ദയനീയതയും നാം കണ്ടു. അവര്‍ പ്രളയ സാന്ത്വനം എന്നാ വ്യാജേനെ കള്ളക്കടത്ത്മനടത്തിയതായും കേള്‍ക്കുന് നു. മറ്റൊരു കൂട്ടർ ദുരന്തത്തിലും തങ്ങളുടെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചു ക്യാമ്പ് പിടുത്തവും കൊടി കെട്ടലും ആഘോഷപൂർവ്വം ആഹ്ളാദപൂർവ്വം നടത്തിക്കൊണ്ടിരിക്കുന്നു. പൊതു സഹായങ്ങളും ഗവൺമെന്റ് മെഷിനറി സംവിധാനങ്ങളും തങ്ങളുടെ പാർട്ടിയുടെതാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ദുരന്തം ചെറുതല്ല. അങ്ങനെ ചെയ്യുന്നത് കേരളത്തിലെ ഭരണകക്ഷിയായ സിപിഎം ആണെങ്കിൽ കേന്ദ്രഭരണം നടത്തുന്ന ബിജെപി കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തില്ല എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കുന്ന സഹായങ്ങൾ തടയാൻ വരെ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിൻറെ ബാക്കിപത്രമെന്നോണം ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിക്കുക കൂടി ചെയ്തു. ഭരണമേറ്റെടുത്ത കാലം മുതൽ ഇന്ത്യക്ക് ദുഷ്പേര് ഉണ്ടാക്കാൻ മാത്രം പഠിച്ച, അതിനുമാത്രം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന, ഇന്ത്യന്‍ ജനതയുടെയും രാജ്യത്തിന്‍റെയും പുരോഗതിക്ക് പകരം തന്റെ തല്‍പ്പര കക്ഷികളുടെ പുരോഗതിയും വികസനവും മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്നത് ലഭിച്ചു.
വിഷയത്തിലേക്ക് വരാം കേരള യുക്തിവാദി സംഘത്തിൻറെ, അവരുടെ ലോഗോ വച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ ദയനീയമായിരുന്നു. പ്രളയം വന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തുരുത്തിൽ പ്രതീകാത്മകമായി രണ്ടു മനുഷ്യരെ ചിത്രീകരിച്ചിരിക്കുന്നു. ഒരാൾ ഒരു മരച്ചങ്ങാടം ഉണ്ടാക്കുന്നു. മറ്റേയാൾ ആകാശത്തേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുന്നു. ചങ്ങാടം ഉണ്ടാക്കുന്ന ചങ്ങാതിക്ക് യുക്തിവാദി എന്നും പ്രാർത്ഥിക്കുന്ന മനുഷ്യനെ വിശ്വാസിയെന്നും പേരു വിളിച്ചിരിക്കുന്നു. ഇതിലെ സന്ദേശം വിശ്വാസി പ്രവർത്തിക്കാതെ പ്രാർത്ഥിക്കുന്നു എന്നും യുക്തിവാദി പ്രാർത്ഥിക്കാതെ പ്രവർത്തിക്കുന്നുവെന്നും ആണല്ലോ. എന്നാൽ കേരളത്തിൽ എന്താണ് സംഭവിച്ചത്. പ്രളയ സമയത്ത് വിശ്വാസികളായ മനുഷ്യരെല്ലാം രക്ഷാ പ്രവർത്തനങ്ങളിലും പരസ്പര സഹകരണത്തിലും സജീവമായി പ്രവർത്തിച്ചു. യുക്തിവാദി നേതാക്കളടക്കം ട്രോൾ വണ്ടിയുന്തി സമയം കൊന്നു. ഇതിൽ സാക്ഷാൽ ജബ്ബാർ മാഷും ഉൾപ്പെടുന്നു. രവിചന്ദ്രൻ പറഞ്ഞത് “നാം പൊതുവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. അതിനുള്ള വിഭവശേഷിയും മാനവികശേഷിയും ഇല്ലാത്തതു മാത്രമല്ല കാരണം. ചാരിറ്റി എന്ന ആശയത്തോട് തന്നെ ഫലത്തില്‍ യോജിപ്പില്ല” എന്നാണ്. ചാരിറ്റി പ്രവർത്തനങ്ങൾ എന്നത് കീശകാലിയാകുന്ന ഏർപ്പാടാണല്ലോ. അത് കൊണ്ട് അതിൽ നിന്ന് വിട്ട് നിൽക്കുക തന്നെയാണ് ചിലവ് കുറക്കൽ വിദ്യ. (അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടല്ലോ യുക്തിവാദം ചീപ്പ്‌ ആണെന്ന്)
കേരള യുക്തിവാദി സംഘത്തിന്റെ ഏറ്റവും ഉത്തരവാദപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടു. പ്രഥമ യുക്തിവാദി പറഞ്ഞത് ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകിയെന്നാണ്. എന്നാൽ ജനറൽ സെക്രട്ടറി പറഞ്ഞത് രണ്ടുലക്ഷം രൂപ നൽകുമെന്നാണ്. അങ്ങനെയെങ്കിൽ പ്രസിഡൻറ് പറഞ്ഞത് തീർച്ചയായും പച്ചപ്പൊള്ള്. സെക്രട്ടറി പറഞ്ഞത് കളവോ അതോ നുണയോ എന്നുറപ്പില്ല. ദുരിതാശ്വാസ പുനരധിവാസ മേഖലയിൽ യുക്തിവാദികൾ ആരെങ്കിലും സേവനം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമേ ഇല്ല….
എന്നാൽ ദൈവത്തെ ചീത്ത പറയാനും മേഖലയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മതവിശ്വാസികളെയും സന്നദ്ധ പ്രവർത്തകരെയും തെറി പറയാനും ട്രോൾ ചെയ്യാനും സർക്കാസം കളിക്കാനും ഈ മത ശത്രു തീവ്രവാദി വര്‍ഗ്ഗം ഒട്ടും അമാന്തിക്കുകയോ നാണിക്കുകയോ ചെയ്യുന്നില്ല. അതായത് കേരളത്തിലെ മനുഷ്യരെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ ഈ പ്രത്യേക ജന്തു വർഗ്ഗം അവരുടേതായ ശവംതീനി അതിജീവനം നടത്തിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദി ജന്തുവർഗങ്ങളിൽ അറിയപ്പെടുന്ന ഒരെണ്ണം പോലും ഒരു ആശ്വാസവാക്കുപോലും ഉരിയാടിയില്ല എന്നത് ഈ സ്പീഷീസിന്റെ ജനിതക കോഡ് സവിശേഷതയായിരിക്കാം.
അതിലേറെ തമാശ ഇവിടുത്തെ മതേതര തീവ്രവാദികളുടെതാണ്. സകലമാന പ്രശ്നങ്ങൾക്കും കാരണം മതവും ജാതിയും ആണെന്ന് നാഴികക്ക് നാൽപത് വട്ടം വിളിച്ചുകൂവി എന്നും എപ്പോഴും മതങ്ങൾക്കിടയിൽ കടന്നുകൂടി തമ്മിൽതല്ലിച്ചു ചോര കുടിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം തനിയാവർത്തനം പ്രളയാനന്തരവും നാം കണ്ടു, കേട്ടു, അനുഭവിച്ചു കൊണ്ടിരിക്കുന്നു... നമുക്കറിയാം മതത്തിനെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് മാത്രമേ തങ്ങളുടെ ലക്‌ഷ്യം നേടുകയുള്ളൂ എന്ന ബോധ്യമാണ് ഇവരെ ഇങ്ങനെ ചലിപ്പിക്കുന്നത് ചിലപ്പിക്കുന്നത്.
കാൽനൂറ്റാണ്ടിന്റെ കേരള ചരിത്രം പരിശോധിച്ചാൽ ഇവിടെയുണ്ടായ സംഘട്ടനങ്ങളിൽ 99.9 ശതമാനവും ഒരുപക്ഷത്ത് അല്ലെങ്കിൽ രണ്ടു പക്ഷത്തും മതേതര തീവ്രവാദികളോ രാഷ്ട്രീയ തീവ്രവാദികളോ ഉണ്ടായിരിന്നു എന്ന് കാണാം. ഒരൊറ്റ സംഘട്ടനം പോലും മതങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല എന്നതുകൂടി വസ്തുതയാണ്. ഒന്നാം ലോകമഹായുദ്ധം മുതൽ ഇന്നുവരെയുള്ള മനുഷ്യചരിത്രം എടുത്താലും ഏറ്റവും കുടുതൽ രക്തം കുടിച്ചിട്ടുള്ളത്, പച്ചമനുഷ്യനെ കൊന്നു തള്ളിയിട്ടുള്ളത് മതേതര രാഷ്ട്രീയ തീവ്രവാദികളാണെന്ന് മനസ്സിലാക്കാം. അതിൽതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കമ്മ്യൂണിസം എന്ന മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രം ആണെന്നതും അടിവരയിടേണ്ട ചരിത്രമാണ്. എന്നാലും ഇവർ തുടരേത്തുടരേ മോങ്ങി കൊണ്ടിരിക്കും മതവും ജാതിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന്. മോഷ്ടാവിനെ തിരയുന്ന ആൾക്കൂട്ടത്തിൽ തന്നെത്തന്നെ തിരയുന്ന കള്ളനെപ്പോലെ…..