Wednesday, July 31, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -3

ഇസ്‌ലാം അടിമപ്പെണ്ണിനെ കാണുംവിധം


വിമര്‍ശനങ്ങളിലെ കേന്ദ്രപ്രമേയം അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ഇസ്‌ലാമികാനുവാദമാണ്. ബനൂനദീറുകാരായ സ്ത്രീകള്‍ ‘ലൈംഗികാടിമകളായി’ മദീനയിലെത്തുന്നതിന്റെ സ്‌തോഭജനകമായ വിവരണങ്ങള്‍ നല്‍കി പ്രേക്ഷകനില്‍ നബിവിരോധം ജ്വലിപ്പിക്കുന്നവര്‍ അസത്യജഡിലമായ ഒരു ചിത്രമാണ് ഇവിടെയും വരക്കുന്നത്. യുദ്ധത്തിനുപോകുന്ന പട്ടാളക്കാര്‍ പോകുന്ന വഴിക്കും യുദ്ധം ജയിച്ചശേഷവും കണ്ട് താല്‍പര്യം തോന്നുന്ന സ്ത്രീകളെ പിടിച്ചു ബലാത്സംഗം ചെയ്തുപേക്ഷിക്കുന്ന, ചരിത്രത്തിലുടനീളം നിലനിന്നിട്ടുള്ള പൈശാചികതയെ അല്ല ഇസ്‌ലാം മദീനയുടെ പടയാളികള്‍ക്കനുവദിച്ചിട്ടുള്ളത്. അത് വ്യഭിചാരമെന്ന നിലയിലും ബലപ്രയോഗമെന്ന നിലയിലും ഇസ്‌ലാമില്‍ ശക്തമായി നിരോധിക്കപ്പെട്ടിട്ടുള്ള മഹാപാപമാണ്. നാട് കീഴടങ്ങുകയും സ്ത്രീകള്‍ പട്ടാളത്തിന്റെ ചുമതലയിലാവുകയും ചെയ്താല്‍ സൈനികര്‍ അവരെ പൊതുഅവകാശമായി കാണുകയും ഓരോ സ്ത്രീയുമായും താല്‍പര്യമുള്ള പുരുഷന്‍മാരെല്ലാം ശയിക്കുകയും ചെയ്യുന്ന ദുഷ്ടതയും അല്ല ഇസ്‌ലാം അംഗീകരിച്ചത്. യുദ്ധം കഴിഞ്ഞശേഷം രാജ്യത്തിന്റെ ചുമതലയില്‍ വരുന്ന ഭര്‍ത്താവില്ലാത്ത യുദ്ധത്തടവുകാരികളെ കൃത്യമായി പട്ടാളക്കാര്‍ക്കിടയില്‍ ഓഹരിവെക്കുകയും ഓരോ സ്ത്രീയുടെയും ഉടമ ആരാണെന്ന് കണിശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിനുശേഷം തന്റെ കൂടെ ജീവിക്കുന്ന അടിമസ്ത്രീയുമായി അവരുടെ ഉടമയ്ക്കുമാത്രം ലൈംഗികബന്ധമാകാമെന്നാണ് ഇസ്‌ലാം പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെത്തുന്ന ഏതെങ്കിലും അടിമസ്ത്രീയെ താല്‍പര്യം തോന്നുന്ന ആരെങ്കിലും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ സ്ത്രീയെ സ്വതന്ത്രയാക്കി വെറുതെവിടുകയും പുരുഷനെ വ്യഭിചാരത്തിനു ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നിലപാട്.(24) ഖലീഫ ഉമര്‍ ഇസ്‌ലാമിക രാഷ്ട്രം ഭരിക്കുമ്പോള്‍ തന്റേതല്ലാത്ത ഒരു അടിമസ്ത്രീയുമായി ബലാല്‍ക്കാരത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു യുവാവിന് ഖലീഫ വ്യഭിചാരത്തിനുള്ള ഇസ്‌ലാമികശിക്ഷ നല്‍കുകയും അടിമസ്ത്രീക്ക് ശിക്ഷയൊന്നും നല്‍കാതിരിക്കുകയും ചെയ്തത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.(25)

അടിമവ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ യുദ്ധത്തടവുകാരികളായി രാജ്യത്തെത്തുന്ന സ്ത്രീ ഏതു പട്ടാളക്കാരനാണോ അടിമപ്പെണ്ണായി നല്‍കപ്പെടുന്നത്, അയാള്‍ക്കവളുമായി ലൈംഗികജീവിതമാകാം എന്നത് സവിശേഷമായ ഒരു ഇസ്‌ലാമിക നിലപാടല്ല, മറിച്ച് ബൈബിളിന്റെ കൂടി തീര്‍പ്പാണ്. ബനൂനദീര്‍ സ്ത്രീകള്‍ ഖയ്ബറിനുശേഷം അവരുടെ മുസ്‌ലിം ഉടമകള്‍ക്ക് ലൈംഗിക ബന്ധത്തിനവകാശമുള്ളവരായി മാറിയത്  ബിബ്ലിക്കലായ ധാര്‍മികതയനുസരിച്ച്  നൂറുശതമാനം ശരിയാണെന്ന വസ്തുത മറച്ചുവെക്കുന്ന യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ എത്ര വലിയ ആത്മവഞ്ചനയാണ് നടത്തുന്നത്!

‘സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക’ എന്ന ആജ്ഞാവാചകത്തില്‍ യുദ്ധത്തടവുകാരികളെ കൊള്ളവസ്തുക്കളില്‍ എണ്ണുന്ന ആവര്‍ത്തന പുസ്തകം തൊട്ടുടനെ ‘ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക’(26) എന്നു പറയുന്നതിന്റെ താല്‍പര്യം ശത്രുരാജ്യത്തുനിന്ന് ഇസ്രാഈല്യര്‍ക്കിടയിലേക്ക് കൂട്ടപ്പെടുന്ന സ്ത്രീകളുടെ വിഷയത്തില്‍ എന്താണെന്ന് ബൈബിള്‍ ചരിത്രത്തില്‍ വളരെ വ്യക്തമാണ്. പുരുഷന്‍മാര്‍ നഷ്ടപ്പെട്ടെത്തുന്ന ഇത്തരം സ്ത്രീകള്‍ക്ക് ഇസ്രാഈലി പുരുഷന്‍മാര്‍ പുതിയ ലൈംഗിക ജീവിതം നല്‍കുമ്പോള്‍ പിന്തുടരപ്പെടേണ്ട കര്‍മശാസ്ത്രം പഴയ നിയമം നിര്‍ണയിക്കുന്നുണ്ട്.(27)ബൈബിളില്‍ കര്‍ത്താവിന്റെ വെളിപാടുകള്‍ പ്രകാരം മോശെ ആണ് മിദിയാന്‍കാരെ ജയിച്ചടക്കിവന്ന ഇസ്രാഈല്യരെ യുദ്ധത്തടവുകാരികളായെത്തിയ സ്ത്രീകളെയും കുട്ടികളെയും എന്തുചെയ്യണമെന്നു പഠിപ്പിക്കുന്നത്. ”ഇസ്രാഈല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി…. പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കയുടെ എതിര്‍വശത്ത് ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തിലെ പാളയത്തിലേക്ക്, മോശെയുടെ പുരോഹിതനായ എലെയാസറിന്റെയും ഇസ്രഈല്‍ സമൂഹത്തിന്റെയും അടുക്കലേക്ക് കൊണ്ടുവന്നു… (മോശെ പറഞ്ഞു:) ‘സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.”(28) കന്യകകളായ സ്ത്രീകളെ കൊല്ലാതെ സൂക്ഷിക്കാന്‍ മോശെ കല്‍പിച്ചുവെന്നു പറയുന്ന ബൈബിള്‍, അവരെ യുദ്ധത്തിനുപോയ പട്ടാളക്കാര്‍ക്കിടയിലും ഇസ്രഈലീ പൊതുസമൂഹത്തിനിടയിലും പുരോഹിതന്‍മാര്‍ക്കിടയിലും ഓഹരിവെച്ചു നല്‍കാന്‍ അദ്ദേഹം കല്‍പിച്ചുവെന്നും തുടരുന്നുണ്ട്. ‘പുരുഷനെ അറിയാത്ത മുപ്പത്തിരണ്ടായിരം സ്ത്രീകള്‍’ ആണ് ‘യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍’ അവശേഷിച്ചിരുന്നത് എന്നും ബൈബിള്‍ രേഖപ്പെടുത്തുന്നു.(29) യുദ്ധങ്ങളുടെ സ്വാഭാവികമായ അനന്തരഫലമെന്ന നിലയില്‍ ശത്രുഗോത്രങ്ങളുടെ കന്യകകള്‍ വന്‍തോതില്‍ ഇസ്രാഈലി ഗൃഹങ്ങളിലെത്തിയ കഥകള്‍ മാത്രമല്ല ബൈബിള്‍ ഉള്ളത്. പ്രത്യുത ഒരു ഇസ്രാഈലി ഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് ഭാര്യമാരെ തികയാതെ വന്നപ്പോള്‍ അവര്‍ക്ക് വിവാഹം ചെയ്യാനുള്ള കന്യകകളെ കിട്ടാന്‍ വേണ്ടി മാത്രം യുദ്ധം സംഘടിപ്പിച്ച ചരിത്രം കൂടിയാണ്! ”ശേഷിച്ചിരിക്കുന്ന ബെഞ്ചമിന്‍ വംശജര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ നാം എന്തുചെയ്യണം? …. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ് വേഗിലയാദിലെ നിവാസികളെ വാളിനിരയാക്കുക. ഇതാണ് നിങ്ങള്‍ ചെയ്യേണ്ട്ത്: എല്ലാ പുരുഷന്‍മാരെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിച്ചുകളയണം. യാബേഷ് വേഗിലയാദ് നിവാസികളില്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത നാന്നൂറ് കന്യകമാര്‍ ഉണ്ടായിരുന്നു. അവരെ കാനാന്‍ ദേശത്ത് ഷീലോയിലെ പാളയത്തിലേക്കു കൊണ്ടുവന്നു… ബെഞ്ചമിന്‍ ഗോത്രക്കാര്‍ തിരിച്ചുവന്നു, യാബേഷ്-ഗിലയാദില്‍ നിന്ന് ജീവനോടെ രക്ഷിച്ച സ്ത്രീകളെ അവര്‍ക്ക് ഭാര്യമാരായി കൊടുത്തു.”(30) മദീനയിലെ മുസ്‌ലിം പുരുഷന്‍മാര്‍ക്ക് പെണ്ണിനെ കിട്ടാന്‍വേണ്ടി പ്രവാചകന്റെ സൈന്യം ഒരു ഗോത്രത്തെയും ആക്രമിച്ചിട്ടില്ല. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നാടുകള്‍ കീഴടക്കിയപ്പോള്‍ അവിടെനിന്നു കൂട്ടിയ സ്ത്രീകളില്‍ പുരുഷ ലൈംഗിക താല്‍പര്യത്തെ സംതൃപ്തമാക്കുന്ന കന്യകകളെമാത്രം സംരക്ഷിച്ച് വിധവകളെയും ആണ്‍കുട്ടികളെയും കൂട്ടക്കൊല ചെയ്ത, യഹൂദ സങ്കല്‍പ പ്രകാരമുള്ള മോശെയുടെ ധാര്‍മികതയെയോ, മോശെക്ക് അതിനുള്ള നിര്‍ദേശം ദൈവമെന്ന നിലയില്‍ നല്‍കിയ ക്രൈസ്തവ സങ്കല്‍പത്തിലെ യേശുവിന്റെ ധാര്‍മികതയെയോ പരിശുദ്ധ പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശത്രുനാടുകളില്‍ നിന്നുവന്ന വിധവകളെയും കന്യകകളെയും കുട്ടികളെയുമെല്ലാം അദ്ദേഹം ജീവിക്കാന്‍ അനുവദിച്ചു. അവരെയെല്ലാം മദീന സംരക്ഷിച്ചു. സ്ത്രീകളില്‍ സാധ്യമായവര്‍ക്കെല്ലാം -വിധവയെന്നോ കന്യകയെന്നോ വ്യത്യാസമില്ലാതെ- ലൈംഗികാവകാശങ്ങളും ലഭിച്ചു.

നാം ചര്‍ച്ച ചെയ്യുന്ന കാലങ്ങളിലെ യുദ്ധനൈതികതയനുസരിച്ച് ജയിച്ചടക്കിയ നാടുകളില്‍ നിന്നുള്ള സ്ത്രീകള്‍ മിക്കവാറും ജേതാക്കളുടെ സമൂഹത്തിലാണ് ബാക്കിയുള്ള ആയുസ്സ് ചെലവഴിക്കുക എന്ന വസ്തുതയുടെ വെളിച്ചത്തില്‍ അവരുടെ ലൈംഗിക പ്രശ്‌നത്തെ വിലയിരുത്താനുള്ള സത്യസന്ധത ഇസ്‌ലാം വിമര്‍ശകരൊന്നും കാണിച്ചിട്ടില്ല. മജ്ജയും മാംസവുമുള്ള സ്ത്രീകള്‍ ഒരു സാമൂഹിക ഘടനയുടെ ഭാഗമായി മാറുമ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ എന്നത് വലിയൊരു വിഷയമാണ്. പ്രവാചകന്റെ കാലത്തെ അറേബ്യന്‍ നീതിശാസ്ത്രം അവരെ വേശ്യകളാക്കി മാറ്റുക എന്നതായിരുന്നു. തെരുവിലേക്ക് തള്ളി വന്യമായ പുരുഷകാമനകള്‍ക്ക് പിച്ചിച്ചീന്താനുള്ള കേവലം ഇറച്ചിക്കഷ്ണങ്ങളാക്കി മനുഷ്യസ്ത്രീകളെ പരിവര്‍ത്തിപ്പിക്കുകയും അതില്‍നിന്ന് വരുമാനമുണ്ടാക്കുകയും ചെയ്തിരുന്ന ഉടമ മുതലാളിമാര്‍; അവരുടെ ആജ്ഞകള്‍ക്ക് നിസ്സഹായയായി വഴങ്ങേണ്ടി വന്നിരുന്ന, യുദ്ധത്തടവുകാരായി എത്തിയ അടിമസ്ത്രീകള്‍ -മനുഷ്യത്വം മരവിച്ചുകിടന്ന ഈ അധികാര ദുര്‍വിനിയോഗത്തെ നിരോധിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനമാണ് ഈ വിഷയത്തില്‍ ഒന്നാമതായി വായിക്കപ്പെടേണ്ടിത്.(31) അടിമസ്ത്രീലൈംഗികത വേശ്യാവൃത്തിയായിരുന്ന അറേബ്യന്‍ ദുരവസ്ഥയിലിടപെട്ടുകൊണ്ടാണ് അവരുടെ ലൈംഗിക പരിശുദ്ധിയും ആത്മാഭിമാനവും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഒന്നുകില്‍ അവര്‍ക്ക് വിവാഹത്തിനവസരമുണ്ടാക്കിക്കൊടുക്കുക, അല്ലെങ്കില്‍ അവളെ സംരക്ഷിക്കുന്ന ഉടമ മാത്രം അവളുടെ കിടപ്പറ പങ്കിടുക എന്ന് ഇസ്‌ലാം ആജ്ഞാപിക്കുന്നത്. ഉടമയുടെ കുടുംബത്തിലെ എല്ലാ പുരുഷന്‍മാര്‍ക്കും അവളുമായി ലൈംഗിക ബന്ധമാകാമെന്ന ജാഹിലിയ്യാ സങ്കല്‍പത്തെ റദ്ദ് ചെയ്തുകൊണ്ടും ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അവള്‍ സ്വതന്ത്രയാവുകയും കുട്ടിയുടെ മാതാവ് (ഉമ്മുല്‍ വലദ്) എന്ന സാമൂഹികാദരമുള്ള പദവിക്കര്‍ഹമാവുകയും ചെയ്യുമെന്ന, അന്നോളമുള്ള അടിമചരിത്രത്തിന് കേട്ടുകേള്‍വിയില്ലാത്ത നിയമം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇസ്‌ലാം അടിമസ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന ലോകസംവിധാനത്തിനുള്ളില്‍ അതിക്രമങ്ങളില്‍ നിന്നകന്നുനിന്നും നന്മകളുടെ നറുവെളിച്ചം സാധ്യമാക്കിയും മുന്നോട്ടുപോയ മുസ്‌ലിം ജീവിതത്തെ തന്നെയാണ് ചരിത്രം ഈ രംഗത്തും അനാവൃതമാക്കുന്നതെന്ന് ചുരുക്കം. 

ഖയ്ബറില്‍ നിന്ന് ഇസ്‌ലാമിക സൈന്യത്തിന്റെ കയ്യിലെത്തിയ സ്വഫിയ്യ(റ)യുടെ ജീവിതവും ഇസ്‌ലാമിന്റെ മാനവിക സമീപനങ്ങള്‍ക്കുള്ള ചരിത്രസാക്ഷ്യമായാണ് തുടര്‍ന്ന് പുരോഗമിച്ചതെന്ന് തത്‌സംബന്ധമായ രേഖകളെല്ലാം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
കുറിപ്പുകൾ
24. ഉദാഹരണത്തിന് കാണുക: ഇമാം മുഹമ്മദ് ഇബ്‌നു ഇദ്‌രീസുശ്ശാഫിഈ, കിതാബുല്‍ ഉമ്മ് (3/253).
25. ഇബ്‌നു അബീ ശയ്ബ, മുസ്വന്നഫ് (29012).
26. 20:14.
27. ബൈബിള്‍/ആവര്‍ത്തനം 21:10-4.
28. Ibid, സംഖ്യ 31:9-18.
29. Ibid, സംഖ്യ 31:25-35.
30. Ibid, ന്യായാധിപന്‍മാര്‍ 21:7-14.
31. ക്വുര്‍ആന്‍ 24:32.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2

പെണ്ണടിമകൾ; ബൈബിളിലും ക്വുർആനിലും
ബനൂ നദീര്‍ ഗോത്രത്തിലെ പുരുഷന്‍മാര്‍ ഖയ്ബര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ ബന്ദികളായിത്തീര്‍ന്ന സ്ത്രീകള്‍ മുസ്‌ലിം സൈനികര്‍ക്കിടയില്‍ അടിമകളായി ഓഹരി വെക്കപ്പെട്ടതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന വേറെ ഒരു സംഭവം. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും വിട്ടയക്കപ്പെടുന്നില്ലെങ്കില്‍ അടിമകളായിത്തീരുകയായിരുന്നു നബി(സ)യുടെ കാലഘട്ടത്തിലെ പൊതുസാമൂഹ്യനിയമം എന്ന സത്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തഴക്കുന്നത്. അടിമ സമ്പ്രദായമോ യുദ്ധത്തടവുകാര്‍ അടിമകളായി മാറുന്ന വ്യവസ്ഥയോ ഇസ്‌ലാമിന്റേതല്ല, പ്രത്യുത അന്നത്തെ ഗോത്രാധിപത്യ ലോകത്തിന്റേതാണ്. ഏഴാം നൂറ്റാണ്ടിലെ ലോകക്രമത്തില്‍ ഈ വഴക്കങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടല്ലാതെ യുദ്ധങ്ങളൊന്നും സാധ്യമേ അല്ലെന്നതാണ് സത്യം. വ്യക്തിജീവിതത്തില്‍ പിന്തുടരേണ്ട വിധികളല്ലല്ലോ, മറിച്ച് യുദ്ധാനന്തരമുള്ള വ്യവസ്ഥകളാണല്ലോ ഇവയെല്ലാം; ഇന്നത്തെ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍. അത്തരം നിയമങ്ങള്‍ ഒരു ലോകഘടനയില്‍ ഓരോ രാജ്യങ്ങള്‍ക്കും വേറെവേറെ ആയിരിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്! ഇന്ന് യുദ്ധത്തിലേര്‍പ്പെടുന്ന ഇസ്‌ലാമിക രാജ്യങ്ങള്‍ യുദ്ധാനന്തരം കാര്യങ്ങള്‍ തീര്‍പ്പാക്കേണ്ടത് ഇന്നത്തെ അന്തര്‍ദേശീയ ധാരണകള്‍ക്കനുസൃതമായാണ്; അവയെയും വായിക്കേണ്ടത് ഇസ്‌ലാമിന്റെ നിലപാടുകളായല്ല, മറിച്ച് നാം ജീവിക്കുന്ന ആഗോളവ്യവസ്ഥയുടെ നിലപാടുകളായിട്ടാണ്. നബി(സ)യുടെ കാലത്ത് യുദ്ധങ്ങള്‍ നടക്കുന്നത് സ്വാഭാവികമായും വിജയികളുടെയും പരാജിതരുടെയും വിധിയെന്താണെന്ന കാര്യത്തിലുള്ള അന്നത്തെ വീക്ഷണങ്ങള്‍ രണ്ടുകൂട്ടരും ആദ്യമേ അംഗീകരിച്ചുകൊണ്ടാണ്. മുസ്‌ലിംകള്‍ ഖയ്ബര്‍ കീഴടക്കുന്നതിനുപകരം ഖുറയ്ശി അറബികളോ ബനൂ നദീര്‍ യഹൂദരോ മദീന കീഴടക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ മുസ്‌ലിംകളെ അവര്‍ സ്വാഭാവികമായും അടിമകളാക്കുമായിരുന്നു. മോചിപ്പിക്കാത്ത ബന്ദികളെ കീഴടക്കിയ നാട്ടില്‍നിന്ന് സ്വന്തം നാട്ടിലേക്ക് അടിമകളായി കൊണ്ടുപോവുക എന്ന ഗോത്രാധിപത്യ നൈതികതക്ക് അകത്തുതന്നെയാണ് ആ കാലങ്ങളില്‍ യഹൂദരും ക്രൈസ്തവരുമെല്ലാം നാടുകള്‍ ജയിച്ചടക്കിയത് എന്ന യാഥാര്‍ത്ഥ്യം ജൂത-ക്രൈസ്തവ നബിവിമര്‍ശകര്‍ മറച്ചുവെക്കുന്നതിന്റെ യുക്തിയെന്താണ്?

ഖയ്ബര്‍ യുദ്ധാനന്തരം ബനൂനദീര്‍ സ്ത്രീകള്‍ മുസ്‌ലിം ക്യാമ്പില്‍ അടിമകളായി എത്തിയ മധ്യകാല രാജ്യനൈതികതയെ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു ധര്‍മ സംഹിത ബൈബിള്‍ പഴയനിയമമാണെന്ന വസ്തുത ഓര്‍ക്കാന്‍ യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ക്കിഷ്ടമുണ്ടാകില്ല. തോറയുടെ ഇവ്വിഷയകമായ വിധി ഇപ്രകാരമാണ് വായിക്കാനാവുക. ”ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനുപോകുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് അവരെ നിന്റെ കൈകളില്‍ ഏല്‍പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.”(11) മോശെയോടുള്ള വേദസുവിശേഷമായി പഴയനിയമം രേഖപ്പെടുത്തുന്ന ഈ വര്‍ത്തമാനം മോശെക്കുശേഷവും പ്രയോഗവല്‍ക്കരിക്കപ്പെട്ടതിന് യഹൂദചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഒന്നു നോക്കുക: ”ദാവീദ് സൈന്യത്തെ നയിച്ച് റബ്ബായിലെത്തി നഗരം പിടിച്ചടക്കി. അവന്‍ അവരുടെ രാജാവിന്റെ കിരീടം തലയില്‍ നിന്നെടുത്തു. ഒരു താലത്ത് സ്വര്‍ണം കൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍ നിന്ന് ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു.”(12) അറേബ്യയില്‍ നിലവിലുണ്ടായിരുന്ന, സ്വഫിയ്യയുമായുള്ള നബിവിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുദ്ധനിയമങ്ങള്‍ അനിഷേധ്യമായ ഒരു യഹൂദക്രൈസ്തവ പൈതൃകം കൂടിയായിരുന്നുവെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ബനൂ നദീറുകാര്‍ക്ക് മതപരമായിത്തന്നെ ബോധ്യമുള്ള യുദ്ധാനന്തര നടപടികളിലൂടെയാണ് ഖയ്ബറില്‍ അവര്‍ കടന്നുപോയത് എന്നാണിതിനര്‍ത്ഥം.

ഇവിടെ പ്രത്യേകം വ്യക്തമാക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കീഴടക്കുന്ന നാടുകളില്‍ ശത്രുക്കള്‍ പോരാളികളായ പുരുഷന്‍മാര്‍ മാത്രമായതിനാല്‍ വധശിക്ഷകള്‍ അവരില്‍ പരിമിതപ്പെടുത്തുകയും ബന്ദികളാകുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാതെ മദീനയിലേക്ക് കൂട്ടുകയുമായിരുന്നു മുഹമ്മദ് നബി(സ)യുടെ രീതി. ഖയ്ബറിലെ ബനൂനദീറുകാരുടെ കാര്യത്തിലും അതുതന്നെയാണുണ്ടായത്. യുദ്ധത്തിനുപോകുമ്പോഴും യുദ്ധസമയത്തും യുദ്ധം കഴിഞ്ഞശേഷവും ശത്രുപാളയത്തിലെ സ്ത്രീകളെയും കുട്ടികളെയും പിടികൂടി വധിക്കുന്നതില്‍ നിന്ന് തന്റെ സൈനികരെ വിലക്കിയ കാരുണ്യദൂതനായിരുന്നു അന്തിമപ്രവാചകന്‍ എന്ന് നിരവധി ഹദീഥുകള്‍ സ്പഷ്ടമാക്കുന്നുണ്ട്.(13) എന്നാല്‍ ബൈബിളിന്റെ കാര്യമതല്ല. പുരുഷന്‍മാരോടൊപ്പം സ്ത്രീകളെയും കുട്ടികളെയും കൂടി സമ്പൂര്‍ണമായി വധിക്കേണ്ട നാടുകളുടെ പട്ടിക വരെ പഴയനിയമം പറയുന്നുണ്ട്. ”യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”(14) മോശെക്ക് ലഭിച്ച ദൈവശാസനയെന്ന് ബൈബിള്‍ അവകാശപ്പെടുന്ന ഈ സര്‍വസംഹാരാഹ്വാനം സാമുവേല്‍ പ്രവാചകന്‍ ദൈവനിര്‍ദേശ പ്രകാരം ഇസ്രാഈല്യരുടെ രാജാവായിരുന്ന സാവൂളിനോട് ആവര്‍ത്തിക്കുന്നതും അതിന്റെ പ്രയോഗവല്‍കരണം ഉറപ്പുവരുത്തുന്നതും ബൈബിളില്‍ തന്നെ കാണാം: ”സാമുവേല്‍ സാവൂളിനോട് പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍ നിന്ന് പോരുമ്പോള്‍ വഴിയില്‍വെച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക… സാവൂള്‍ ഹവില മുതല്‍ ഈജ്പ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.”(15)

കര്‍ത്താവിന്റെ യുദ്ധനിയമങ്ങളാണിവയെല്ലാമെന്നാണ് യഹൂദവിശ്വാസം. കര്‍ത്താവ് യേശുവാണെന്ന ക്രൈസ്തവസങ്കല്‍പം ഉറപ്പിക്കുന്നത് ഈ നിയമങ്ങളുടെയെല്ലാം വിധാതാവ് യേശുവാണെന്നാണ്. സാമുവേലിന്റെ നാവിലൂടെ സാവൂളിനെ അമലേക്യരുടെ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യിച്ചത് യേശുക്രിസ്തുവാണെന്നേ ക്രൈസ്തവ ദൈവശാസ്ത്രപ്രകാരം വിശ്വസിക്കാന്‍ കഴിയൂ. കര്‍ത്താവിന്റെ പേരില്‍ യഹൂദരും യേശുവിന്റെ പേരില്‍ ക്രൈസ്തവരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ പുരോഹിത തത്ത്വങ്ങളെ യഥാര്‍ത്ഥ ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ നിരാകരിക്കുകയും രാജ്യനിവാസികളുടെ സുരക്ഷക്ക് വധശിക്ഷ അനിവാര്യമായിരുന്ന പുരുഷന്‍മാര്‍ക്കുമാത്രം അത് നല്‍കുകയും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മദീനയില്‍ കൊണ്ടുവന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതാണോ ജൂത-മിഷനറി നബിവിമര്‍ശകരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ (സ) ചെയ്ത തെറ്റ്? നബി (സ) നിയോഗിക്കപ്പെട്ട കാലത്തിന്റെ ലോകവ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ടേ അദ്ദേഹത്തിന് രാജ്യം ഭരിക്കാനും ശത്രുക്കളെ നേരിടാനുംകഴിയൂ. എന്നാല്‍ ആ വ്യവസ്ഥയെ ധര്‍മബോധത്തിന്റെ വിവേചനാധികാരമുപയോഗിച്ച് മാനവവല്‍ക്കരിച്ചുകൊണ്ടാണ് നബി (സ) മുന്നോട്ടുപോയത്. അതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍മാരുടെ നിയോഗദൗത്യവും. ഏതുതരം രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുകീഴിലും മനുഷ്യത്വത്തോ
ടെ പെരുമാറാനുളള മൂല്യവിചാരങ്ങളാണ് ദിവ്യബോധനങ്ങളുടെ അടിത്തറയില്‍ അവര്‍ ലോകത്തിനു പകര്‍ന്നുനല്‍കിയത്. കലാപകാരികളാല്‍ നിബിഢമായ ഒരു ഗോത്രത്തെ അനിവാര്യമായ സാഹചര്യത്തില്‍ യുദ്ധം ചെയ്ത് കീഴടക്കുകയും അവരില്‍നിന്നുള്ള പുരുഷന്‍മാര്‍ക്ക് വധശിക്ഷ നല്‍കേണ്ടിവരികയും ചെയ്യുമ്പോള്‍ ബാക്കിയാകുന്ന സ്ത്രീകളെ വിജയോന്മാദത്തില്‍ കൊന്നുകൂട്ടുന്നതിനുപകരം അടിമകളായി കൂടെ കൂട്ടുക മാത്രമായിരുന്നു അന്നത്തെ ലോകവ്യവസ്ഥയിലെ മാനവികമായ പരിഹാരം. അങ്ങനെ അടിമകളായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് അങ്ങേയറ്റത്തെ മനുഷ്യത്വത്തോടുകൂടി പെരുമാറിയാണ് ഇസ്‌ലാമികരാജ്യം കാലഘട്ടത്തിനുമേല്‍ വെളിച്ചം വിതറിയത്. അടിമസമ്പ്രദായത്തിന് സഹജമായിരുന്ന ക്രൂരതകളോ പീഡനങ്ങളോ വിവേചനങ്ങളോ ഒന്നും മദീനയിലെത്തിയ ബനൂ നദീര്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല; അങ്ങനെയുണ്ടെന്ന് സ്ഥാപിക്കാനാകുമ്പോള്‍ മാത്രമാണ് വിമര്‍ശകര്‍ ഇവിടെ മറുപടിയര്‍ഹിക്കുന്നത്.

യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്ന് പിടിക്കപ്പെട്ടവരാണെന്നതുകൊണ്ട് ബന്ദികളോട് ക്രൂരമായി പെരുമാറരുതെന്ന് അനുയായികളെ പഠിപ്പിച്ച വിശ്വവിമോചകനാണ് മുഹമ്മദ് നബി (സ). ഖയ്ബറിലെ കോട്ടകളില്‍നിന്ന് ബനൂ നദീറുകാരായ ഏതാനും സ്ത്രീകളെ പുറത്തേക്കുകൊണ്ടുവരുന്ന സമയത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ട അവരുടെ ചില പുരുഷന്‍മാരെ അവര്‍ കാണാനിടയായെന്ന് അറിഞ്ഞ നബി (സ) സ്ത്രീകളെ കോട്ടകള്‍ക്കുള്ളില്‍നിന്ന് കൂട്ടിവന്ന അനുചരന്‍ ബിലാലിനോട് (റ) ക്ഷുഭിതനായി ചോദിച്ചത്, ”ബിലാല്‍ നിനക്ക് കാരുണ്യമില്ലേ?” എന്നാണ്.(16) യുദ്ധക്കളത്തിലെ രക്തരൂഷിതമായ കാഴ്ചകളില്‍ നിന്നുപോലും ‘ശത്രുസ്ത്രീകളെ’ സംരക്ഷിക്കണമെന്നു നിഷ്‌കര്‍ഷിച്ച അനുകമ്പയുടെ തിരുദൂതര്‍ എത്ര വലിയ കരുതലോടെ വേണം ജയിച്ചടക്കിയ ഒരു നാടിനോട് പെരുമാറാനെന്ന് ബിലാലിനെ (റ) പഠിപ്പിക്കുകയായിരുന്നു. രാജ്യനായകനില്‍നിന്നുള്ള മനുഷ്യത്വത്തിന്റെ ഇത്തരം കനകസ്പര്‍ശങ്ങള്‍ മദീനയില്‍ ശത്രുനാടുകളില്‍ നിന്ന് അടിമകളായെത്തിയവരുടെ ജീവിതങ്ങളെ ഉടനീളം തണുപ്പിച്ചിരുന്നുവെന്നതാണ് സത്യം. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത നാഗരികതകള്‍ ബന്ദികളെ കൈകാര്യം ചെയ്ത പൈശാചിക രീതികളുമായി മദീന യുദ്ധത്തടവുകാരെ സ്വീകരിച്ച മാര്‍ഗങ്ങള്‍ക്ക് സമാനതകളൊന്നുമില്ല. ‘അടിമ’ എന്ന പദം ഉല്‍പാദിപ്പിക്കുന്ന ധാരണകളെയെല്ലാം തിരുത്തുംവിധമുള്ള മഹാ മാനവികാശ്ലേഷമാണ് യുദ്ധക്കളങ്ങളില്‍ പിടിക്കപ്പെട്ട് മദീനയിലെത്തിയ മനുഷ്യര്‍ മുസ്‌ലിംകളില്‍ നിന്നനുഭവിച്ചത്. സ്വന്തത്തിനും കുടുംബത്തിനും കഴിക്കാന്‍ ഭക്ഷണമില്ലെങ്കില്‍ പോലും യുദ്ധത്തടവുകാരായി നിങ്ങളുടെ കൂടെയുള്ളവരെ ത്യാഗം സഹിച്ച് ഊട്ടണമെന്നും അങ്ങനെ ചെയ്യുന്നതാണ് അല്ലാഹുവിന്റെ പൊരുത്തത്തിന് നിങ്ങളെ അര്‍ഹമാക്കുകയെന്നും പഠിപ്പിച്ച വേദഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍(17) എന്ന് ഇസ്‌ലാം വിമര്‍ശകരില്‍ എത്രപേര്‍ ആലോചിക്കുന്നുണ്ട്?

അടിമകളും ഉടമകളുമായി നില്‍ക്കുന്നവര്‍ വാസ്തവത്തില്‍ ആദമിന്റെയും ഹവ്വയുടെയും മക്കളെന്ന നിലയിലുള്ള മനുഷ്യസഹോദരങ്ങളാണെന്നും മനുഷ്യന്റെ ആദരണീയതക്കുനേരെയുള്ള എല്ലാ കടന്നുകയറ്റങ്ങളും മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ കടുത്ത ശിക്ഷകള്‍ക്കു നിമിത്തമാകുന്ന മഹാപാപങ്ങളാണെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ വാര്‍ക്കപ്പെട്ട മദീനയിലെ മുസ്‌ലിം സമൂഹത്തെ തങ്ങള്‍ക്കുകീഴില്‍ പണിയെടുക്കുന്ന അടിമകളോട് ഏറ്റവും മാന്യവും ഉദാരവുമായി പെരുമാറാനാണ് മുഹമ്മദ് നബി (സ) പരിശീലിപ്പിച്ചത്. ‘നിങ്ങളുടെ നിയന്ത്രണത്തിലുള്ള നിങ്ങളുടെ സഹോദരന്‍മാര്‍ ആണ് അടിമകള്‍’ എന്നാണ് ശിഷ്യനായ അബൂദര്‍റിനോട് (റ) നബി (സ) പറഞ്ഞത്. എന്നിട്ടദ്ദേഹം തുടര്‍ന്നു: ”ഒരാള്‍ തന്റെ അടിമയ്ക്ക് തന്റെ അതേ നിലവാരത്തിലുള്ള ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ബാധ്യസ്ഥനാണ്. അതികഠിനമായ ജോലികള്‍ അടിമയെക്കൊണ്ട് ചെയ്യിക്കരുത്. ഭാരമുള്ള ജോലികള്‍ നല്‍കുകയാണെങ്കില്‍ ഉടമ കൂടി അതില്‍ സഹായിക്കണം.”(18) ‘കുമ്പിളിലെ കഞ്ഞി’ നല്‍കി എല്ലുമുറിയെ പണിയെടുപ്പിക്കാവുന്ന ‘കോരന്‍’ ആയിരുന്നില്ല പ്രവാചകന്റെ മദീനയിലെ അടിമയെന്ന് സാരം. ”അടുക്കളയില്‍ ചൂടും പുകയും സഹിച്ച് അടിമ നിങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കിയാല്‍ നിങ്ങളുടെ കൈകൊണ്ട് അയാളെ നിങ്ങളുടെ സമീപത്തു തന്നെ ഇരുത്തി സദ്യയില്‍ പങ്കാളിയാക്കണം. അയാള്‍ വിസമ്മതിച്ചാല്‍ ഭക്ഷണത്തില്‍ നിന്നൊരോഹരി അയാള്‍ക്കായി എടുത്തുവെക്കണം” എന്ന് മുഹമ്മദ് നബി (സ) കല്‍പിച്ചതായി അബൂ ഹുറയ്‌റ (റ) നിവേദനം ചെയ്യുന്നുണ്ട്.(19) ഇരുപതാം നൂറ്റാണ്ടില്‍പോലും നെറികെട്ട് തുടര്‍ന്ന ആഫ്രോ-അമേരിക്കന്‍ അടിമ/വര്‍ണവിവേചനത്തിന്റെയും മിശ്രഭോജനം പോലും ഇടിത്തീയായി അനുഭവപ്പെട്ട ഹിന്ദു ജാതി-തൊടല്‍-തീണ്ടലുകളുടെയും അളവുകോലുകളൊടിഞ്ഞുപോകുന്ന ആര്‍ദ്രതയാണ് മുഹമ്മദ് നബി (സ) അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാക്ഷാല്‍കരിച്ചതെന്ന് തെളിയിക്കുന്നതാണ് ഇത്തരം ഹദീഥുകളെല്ലാം. പ്രാമാണികമായ ഹദീഥുകളുടെ ആധികാരികമായ ശേഖരം സ്വഹീഹ് എന്ന പേരില്‍ ക്രോഡീകരിച്ച ഇമാം മുസ്‌ലിം, അടിമകളോട് അക്രമം കാണിക്കുന്നതിനെ വിലക്കുന്ന ഹദീഥുകള്‍ ഉള്ള അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രതിജ്ഞകളുടെ/കരാറുകളുടെ പുസ്തകത്തില്‍ (കിതാബുല്‍ അയ്മാന്‍) ആണെന്ന കാര്യം ശ്രദ്ധേയമാണ്. അടിമകള്‍ക്കുമുകളില്‍ ഉടമക്കുള്ളത് അധികാരമെന്നതിനേക്കാള്‍ അല്ലാഹുവിന്റെ വിചാരണക്കുവിധേയമാകുന്ന സംരക്ഷണോത്തരവാദിത്തമാണെന്നും അത് ഘടനാപരമായി നല്‍കുന്ന അവകാശങ്ങളെ പീഡനങ്ങള്‍ക്കുപയോഗിക്കുന്നത് കടുത്ത പാപമാണെന്നുള്ള സൂചന ഇതില്‍ തന്നെ കാണാം. ‘അടിമയെ ആരെങ്കിലും അടിച്ചുപോയാല്‍ പ്രായശ്ചിത്തമായി അയാളെ സ്വതന്ത്രനാക്കണം’ എന്ന് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചത് കിതാബുല്‍ അയമാനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.(20) ദേഹോപദ്രവങ്ങളില്‍ നിന്നുള്ള സംരക്ഷണം അടിമക്ക് ഉടമയില്‍ നിന്നുള്ള കരാറാണെന്നും ഉടമ അത് ലംഘിച്ചാല്‍ അടിമ സ്വതന്ത്രനാകുമെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ അധ്യാപനം അടിമവ്യവസ്ഥിതിയുടെ അന്ന് നിലവിലുണ്ടായിരുന്ന ആഭ്യന്തര യുക്തികളെയെല്ലാം കശക്കാന്‍ പോന്നതായിരുന്നു. സുവയ്ദിന്റെ (റ) വീട്ടിലുണ്ടായിരുന്ന അടിമപ്പെണ്ണിനെ വീട്ടുകാരിലാരോ ഒരാള്‍ പ്രഹരിച്ചതറിഞ്ഞ മുഹമ്മദ് നബി (സ) ആ സ്ത്രീയെ സ്വതന്ത്രയാക്കാന്‍ ആ കുടുംബത്തോടാവശ്യപ്പെട്ടു.(21) അബൂ മസ്ഊദ് തന്റെ അടിമയെ അടിക്കുന്നതുകണ്ട പ്രവാചകന്‍ (സ) വിളിച്ചുപറഞ്ഞു: ”അബൂ മസ്ഊദ്, നീ അറിയുക, നിനക്ക് ഈ അടിമയ്ക്കു മേലുള്ളതിനേക്കാള്‍ അധികാരം അല്ലാഹുവിന് നിന്റെ മേലുണ്ട്!” അബൂ മസ്ഊദ് പശ്ചാതാപവിവശനായി അടി നിര്‍ത്തുകയും ഇനിയൊരിക്കലും അടിമകളെ പ്രഹരിക്കില്ലെന്ന് ശപഥമെടുക്കുകയും ചെയ്തു.(22)

സമൂഹം കാലാകാലങ്ങളില്‍ നിര്‍മിക്കുന്ന അധികാരഘടനകളിലാണ് നമ്മളൊക്കെയും ജീവിക്കുന്നത്. നമ്മുടെ അധികാരത്തിനുകീഴില്‍ വരുന്നവരെ അഹങ്കാരത്തോടെ ചവിട്ടിത്തേച്ചാല്‍ നമുക്കും മുകളില്‍ സര്‍വാധികാരിയായുള്ള അല്ലാഹു പകരം ചോദിക്കുമെന്ന ബോധം നമുക്കുണ്ടാകുമ്പോള്‍ ഏതു വ്യവസ്ഥിതിക്കുള്ളിലും നമ്മുടെ ആശ്രിതര്‍ സുരക്ഷിതരായി നില്‍ക്കും. ആ ബോധമാണ് മുഹമ്മദ് നബി(സ) മദീനയില്‍ മുസ്‌ലിംകള്‍ക്ക് പകര്‍ന്നുനല്‍കിയത്. യുദ്ധത്തടവുകാരായി ഇസ്‌ലാമിക രാജ്യത്തിന്റെ സൈനികരുടെ വീടുകളിലെത്തിയ ശത്രുരാജ്യക്കാരെല്ലാം അതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതരും ജീവിതവിഭവങ്ങള്‍ മാന്യമായി ലഭിച്ചവരുമായിരുന്നുവെന്ന ഓര്‍മയോടെയാണ് ബനൂ നദീര്‍ സ്ത്രീകളുടെ ഖയ്ബര്‍ യുദ്ധാനന്തര അനുഭവങ്ങളെ നാം സമീപിക്കേണ്ടത്. ഇസ്‌ലാമികാധ്യാപനങ്ങളെ വിസ്മരിച്ച് ആരെങ്കിലും അടിമകളെ ആക്രമിച്ചാല്‍ അതിനെ രാജ്യം നിഷ്‌കൃഷ്ടമായ നീതിബോധത്തോടെ നേരിടുമെന്നും പ്രവാചകന്‍ (സ) അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു: ”ആരെങ്കിലും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാന്‍ വധിക്കും, ആരെങ്കിലും തന്റെ അടിമക്ക് അംഗഭംഗം വരുത്തിയാല്‍ അവന് ഞാനും അംഗഭംഗം വരുത്തും.”(23) മനുഷ്യാവകാശങ്ങള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രം കാവല്‍ നില്‍ക്കുവാന്‍ മാത്രം ആദരണീയരായാണ് മദീനയിലെ അടിമകള്‍ ജീവിച്ചതെന്നു ചുരുക്കം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബന്ദികളായിപ്പിടിച്ചവരെ അബൂഗുറയ്ബിലും ഗ്വാണ്ടാനാമോയിലും പരിഷ്‌കൃത ജനാധിപത്യം കൈകാര്യം ചെയ്യുന്ന രീതികള്‍ മനസ്സില്‍വെച്ചുകൊണ്ട് നബിചരിത്രം പരിശോധിക്കുന്നതുകൊണ്ടാണ് നബി (സ) അടിമകളായി കൂടെക്കൂട്ടിയ ബന്ദികളുടെ കഥ കാണുമ്പോള്‍ പലരും അസ്വസ്ഥരാകുന്നത്. അലിവിന്റെ മഹാപര്‍വമായിരുന്ന നബിജീവിതത്തിലേക്ക് അവര്‍ ചേര്‍ത്തുനിര്‍ത്തപ്പെട്ടത് കുടിപ്പകയോടെയും സംഹാരമനോഭാവത്തോടെയുമല്ലെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളെ തമസ്‌കരിച്ചുനടക്കുന്ന വിമര്‍ശനഘോഷങ്ങള്‍ വൈജ്ഞാനിക സത്യസന്ധതയില്ലാത്ത അസംബന്ധ നാടകങ്ങളാണെന്ന് പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല തന്നെ.
(തുടരും)
11. ബൈബിള്‍/ ആവര്‍ത്തനം 21:10.
12. Ibid 2 സാമുവല്‍ 12:29-31.
13. ഉദാഹരണത്തിന് കാണുക: ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു ക്വത്‌ലിസ്സ്വയ്ബാനി ഫില്‍ഹര്‍ബ്, ബാബുഫീ ക്വത്‌ലിന്നിസാഅ്); മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു തഹ്‌രിമി ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാനി ഫില്‍ഹര്‍ബ്); ഇബ്‌നു മാജ, സുനന്‍ (കിതാബുല്‍ ജിഹാദ്); അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ജിഹാദ് – ബാബു ഫീ ക്വത്‌ലിന്നിസാഅ്); തിര്‍മിദി, ജാമിഅ് (കിതാബുസ്സയ്‌രി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫിന്നഹ്‌യി അന്‍ ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാന്‍).
14. ബൈബിള്‍/ ആവര്‍ത്തനം 20:10-17.
15. 1 സാമുവല്‍ 15:1-7.
16. Guillaume, op.cit, p. 515. Also, Michael Fishbein (Tr.), The History of Al-Tabari, (Volume VIII – The Victory of Islam), Albany: State University of
New York Press, 1997), p. 122.
17. ക്വുര്‍ആന്‍ 76:8-9.
18. ബുഖാരി, അല്‍ അദബുല്‍ മുഫ്‌റദ് (ബാബു സിബാബില്‍ അബീദ്).
19. തിര്‍മിദി, ജാമിഅ് (കിതാബുല്‍ അത്വ്ഇമതി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫി അക്‌ലില്‍ മംലൂകി വല്‍ ഇയാല്‍).
20. ബാബു സ്വുഹ്ബതില്‍ മമാലീകി വ കഫ്ഫാറതി മന്‍ ലത്വമ അബ്ദഹു.
21.Ibid.
22.Ibid.
23. തിര്‍മിദി, ജാമിഅ് (കിതാബുദ്ദിയാതി അന്‍ റസൂലില്ലാഹ്, ബാബു മാജാഅ ഫിര്‍റജുലി യക്വ്തുലു അബ്ദഹു); നസാഇ, സുനന്‍ (കിതാബുല്‍ ക്വസാമ-ബാബുല്‍ ക്വൗദി മിനസ്സയ്യിദി ലില്‍ മൗലാ).

Sunday, July 28, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -1

ദീനയില്‍ നിന്ന് അല്‍പം അകലെ സ്ഥിതി ചെയ്തിരുന്ന യഹൂദ കാര്‍ഷിക ഗ്രാമമായ ഖയ്ബര്‍ പ്രവാചകന്റെ സൈന്യത്തിന് കീഴടങ്ങിയപ്പോള്‍ മദീനയില്‍ നിന്ന് ഖയ്ബറിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്ന ബനൂനദീര്‍ ഗോത്രത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയിലാവുകയും മുസ്‌ലിം സൈന്യം വധിച്ച ബനൂ നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബിന്റെ പുത്രി സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ പത്‌നിയായിത്തീരുകയും ചെയ്ത സംഭവം ഇസ്‌ലാം വിമര്‍ശനപരമായ ജൂതസാഹിത്യങ്ങളുടെയെല്ലാം പ്രധാന പ്രമേയമാണ്. മുഹമ്മദ് നബി(സ)യെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചുള്ള മിഷനറി പ്രചാരവേലകളിലും സ്വഫിയ്യയുമായുള്ള വിവാഹം ശക്തമായി പ്രയോഗിക്കപ്പെടുന്നു. എന്നാല്‍ വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ ക്രൂരതയും വൈരനിര്യാതന ബുദ്ധിയുമല്ല, പ്രത്യുത ഉജ്ജ്വലമായ അലിവും നീതിബോധവും സ്‌നേഹവുമാണ് സ്വഫിയ്യയുമായുള്ള നബിദാമ്പത്യത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കമെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.

സ്വഫിയ്യയുടെ പിതാവിനെ ഇസ്‌ലാമിക രാഷ്ട്രം വധിച്ചതാണ് ഇവ്വിഷയകമായുള്ള നബി വിമര്‍ശനങ്ങളുടെ ഒരു ഊന്നല്‍. ‘പിതാവിനെ വധിച്ച്                            പുത്രിയെ           ഭാര്യയാക്കിയ’ ഭീകരനായി മുഹമ്മദ് നബി(സ)യെ അവതരിപ്പിക്കാനുദ്ദേശിച്ചുള്ള ഈ ശ്രമം ശുദ്ധ അസംബന്ധമാണെന്ന് ഹുയയ്യ് വധിക്കപ്പെട്ട സാഹചര്യം നോക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. സ്വഫിയ്യയെ വേള്‍ക്കാനാഗ്രഹിച്ച് അവരുടെ പിതാവിനെ കൊല്ലാന്‍ ആളെയയച്ചതല്ല മുഹമ്മദ് നബി(സ), മറിച്ച് പിതാവ് വധിക്കപ്പെട്ട സ്വഫിയ്യ പിന്നീട് പ്രവാചകന്റെ ഭാര്യയായിത്തീര്‍ന്നതാണ്. ഹുയയ്യ് വധിക്കപ്പെട്ടതാകട്ടെ, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ച കലാപകാരിക്കുള്ള ശിക്ഷ എന്ന നിലയിലുമാണ്. ഒരു രാജ്യം അതിനെ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ ശ്രമിക്കുന്ന അക്രമിയെ അമര്‍ച്ച ചെയ്യുന്നത് അയാളുടെ കുടുംബാംഗങ്ങളോടുള്ള ക്രൂരതയായി വ്യാഖ്യാനിക്കുവാന്‍ സാമാന്യബോധമുള്ള ആര്‍ക്കും കഴിയില്ല. ഏത് അതിക്രമകാരിയും ആരുടെയെങ്കിലുമൊക്കെ ഉറ്റബന്ധുവായിരിക്കും. അയാള്‍ ശിക്ഷക്ക് വിധേയനാകുന്നത് ബന്ധുക്കളെ വൈയക്തികമായ സങ്കടങ്ങളില്‍ അകപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ അയാളെ ശിക്ഷിക്കുക മാത്രമേ നീതിപീഠത്തിന് നിവൃത്തിയുണ്ടാകൂ.

ഹുയയ്യിന്റെ കാര്യം നോക്കുക. അയാള്‍ വധിക്കപ്പെടാന്‍ നൂറുശതമാനം അര്‍ഹനായിരുന്നുവെന്ന് ചരിത്രരേഖകള്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. മദീനയില്‍ നിന്ന് രാജ്യത്തലവനായ മുഹമ്മദ് നബി(സ)യെ ചതിയില്‍ കൊല്ലാന്‍ ശ്രമിച്ചതടക്കമുള്ള വെച്ചുപൊറുപ്പിക്കാനാവാത്ത രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാടുകടത്തപ്പെട്ട ബനൂനദീര്‍ ഗോത്രത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു ഹുയയ്യ് എന്ന വസ്തുത തന്നെ അദ്ദേഹത്തിന്റെ നില സൂചിപ്പിക്കുന്നുണ്ട്. മുന്നേ തന്നെ ഒരു യഹൂദ അധിവാസകേന്ദ്രമായിരുന്ന ഖയ്ബറിലേക്ക് ബനൂ നദീറുകാരില്‍ നിന്നുള്ള ഒരു വിഭാഗത്തെയുമായി കുടിയേറിയ ഹുയയ്യ് നേരത്തെ അവിടെയുണ്ടായിരുന്ന യഹൂദരുടെയടക്കം നേതൃപദവിയിലേക്കുയര്‍ന്നു കൊണ്ടാണ് ജീവിതത്തിന്റെ ഖയ്ബര്‍ ഖണ്ഡം ആരംഭിച്ചത്.(1) മദീനയെന്ന രാഷ്ട്രത്തെ നാമാവശേഷമാക്കാനുള്ള നിഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നിട്ടും വധശിക്ഷ നല്‍കാതെ മുഹമ്മദ് നബി(സ) നാടുവിട്ടുപോകാന്‍ അനുവദിച്ച കുറ്റവാളിയായിരുന്ന ഹുയയ്യ്, ഖയ്ബറില്‍ ശാന്തമായി ജീവിക്കുന്നതിനു പകരം മദീനക്കെതിരായ നീക്കങ്ങള്‍ ശക്തമായി തുടരുകയാണ് ചെയ്തത്. മദീന അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയ അഹ്‌സാബ് യുദ്ധനീക്കത്തിന്റെ സൂത്രധാരന്‍മാരിലൊരാള്‍ തന്നെ ഹുയയ്യ് ആയിരുന്നു. മക്കയില്‍ പോയി മദീനയുടെ ഖുറയ്ശി ശത്രുക്കളെ മദീനയെ ആക്രമിക്കാന്‍ പ്രചോദിപ്പിച്ചതും മാനസികമായി ധൈര്യപ്പെടുത്തിയതും പ്രവാചകനോട് ശത്രുതയുണ്ടായിരുന്ന ഗത്ഫാന്‍ ഗോത്രത്തെ നയതന്ത്ര സംഭാഷണങ്ങള്‍ വഴി യുദ്ധത്തില്‍ ഖുറയ്ശികളുടെ സഖ്യകക്ഷിയാകാന്‍ സജ്ജമാക്കിയതുമെല്ലാം ഹുയയ്യും ഏതാനും സുഹൃത്തുക്കളും ആയിരുന്നു.(2)

അഹ്‌സാബ് യുദ്ധത്തില്‍ ഹുയയ്യും സംഘവും വിളിച്ചുകൊണ്ടുവന്ന ഖുറയ്ശീ, ഗത്ഫാന്‍ സൈന്യങ്ങള്‍ മദീനയിലേക്കിരച്ചു കയറുന്നത് തടയാന്‍ നഗരത്തിനുചുറ്റും അതിസാഹസികമായി കിടങ്ങുകുഴിച്ച മുസ്‌ലിം യുദ്ധതന്ത്രത്തെ മറികടക്കാന്‍ ശത്രുക്കള്‍ക്കുള്ള ഒരേയൊരു മാര്‍ഗം മദീനക്കുള്ളില്‍ നിന്ന് തങ്ങളെ പിന്തുണക്കുന്ന ഒരു സഖ്യകക്ഷിയെ ലഭിക്കുക എന്നതായിരുന്നു. മുഹമ്മദ് നബി(സ) ഭരണാധികാരിയായ മദീനയില്‍ രാജ്യത്തിന്റെ സംരക്ഷണമനുഭവിച്ച് എല്ലാ അവകാശങ്ങളോടെയും തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ താമസിച്ചിരുന്ന ബനൂഖുറയ്ദ ജൂതഗോത്രത്തെയാണ് അവരതിനുവേണ്ടി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ കൂടെ നില്‍ക്കുമെന്ന് നബി(സ)യോട് കരാര്‍ ചെയ്തിരുന്ന ബനൂ ഖുറയ്ദക്കാരുടെ നേതാവ് കഅ്ബ് ഇബ്‌നു അസദിന് സന്നിഗ്ധമായ ആ സന്ദര്‍ഭത്തില്‍ രാജ്യദ്രോഹത്തിന്റെ പാരമ്യമായ ഒരു കൂറുമാറ്റത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ ചെന്നുകണ്ട് കരാര്‍ ലംഘനത്തിനു നിര്‍ബന്ധിക്കുകയും ഖുറയ്ശീ, ഗത്ഫാന്‍ മുന്നണിയുടെ ഘടകകക്ഷിയായി ബനൂ ഖുറയ്ദയെ പ്രഖ്യാപിപ്പിക്കുകയും ചെയ്തത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു.(3) പ്രവാചകനെയും വിശ്വാസികളെയും കൂട്ടക്കൊല ചെയ്ത് മദീന കയ്യേറാന്‍ വേണ്ടി പതിനായിരത്തിലധികം വരുന്ന ശത്രുക്കളെ കൂട്ടിക്കൊണ്ടുവരികയും അവര്‍ക്ക് മദീനയിലേക്കൊരു വഴി തുറന്നുകൊടുക്കാന്‍ രാജ്യത്തെ പൗരന്‍മാരിലൊരു വിഭാഗത്തെ ചട്ടം കെട്ടുകയും ചെയ്യുകയാണ് കലാപശ്രമങ്ങള്‍ക്ക് നാടുകടത്തപ്പെട്ട ശേഷം ഹുയയ്യ് ചെയ്തതെന്നു ചുരുക്കം.

അഹ്‌സാബ് യുദ്ധത്തില്‍ ഒടുവില്‍ ശത്രുക്കള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായെങ്കിലും ഹുയയ്യിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായ ബനൂ ഖുറയ്ദക്കാര്‍ യുദ്ധക്കുറ്റവാളികളായിത്തീരുകയും രാജ്യത്തോടുള്ള കരാറുകളില്‍ നിന്ന് തങ്ങള്‍ പിന്മാറിയിരിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു ആഭ്യന്തര കലാപസാധ്യതയായി പരിണമിക്കുകയും ചെയ്തതോടെ അഹ്‌സാബ് യുദ്ധത്തില്‍ നിന്ന് വിരമിച്ചയുടനെ മുഹമ്മദ് നബി(സ)യും അനുചരന്‍മാരും ബനൂ ഖുറയ്ദക്കാരെ നേരിടാന്‍ പോവുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ഖയ്ബറിലേക്കു മടങ്ങുന്നതിനുപകരം ബനൂ ഖുറയ്ദക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം നബി(സ)ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അവരുടെ കൂടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.(4) ഈ സന്ദര്‍ഭത്തിലാണ് ബനൂ ഖുറയ്ദക്കാരുടെ കോട്ട കീഴടക്കിയ മുസ്‌ലിം സൈന്യം യുദ്ധമുഖത്തുനിന്ന് പിടിക്കപ്പെട്ട ഹുയയ്യിന് വധശിക്ഷ നടപ്പിലാക്കുന്നത്.(5) ഏതു രാജ്യനൈതികത പ്രകാരവും വധശിക്ഷ അനിവാര്യമായിരുന്നയാളാണ് സ്വഫിയ്യ(റ)യുടെ പിതാവ് എന്ന കാര്യം ഇവിടെ സ്പഷ്ടമാണ്. അദ്ദേഹത്തിന്റെ വധം ഒരു നിലക്കുമുള്ള അതിക്രമമായിരുന്നില്ല, മറിച്ച് മദീനയിലെ ജനങ്ങളോടുള്ള രാജ്യനായകന്റെ കരുണ മാത്രമായിരുന്നു.

ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മുസ്‌ലിം സേന ബനൂ ഖുറയ്ദക്കാരെ കീഴടക്കിയതും ഹുയയ്യിനെ കൊന്നതും.(6) സ്വഫിയ്യ(റ) അടക്കമുള്ളവര്‍ ഇസ്‌ലാമിക സൈന്യത്തിന്റെ അധീനതയില്‍ വന്ന് ഖയ്ബറിലെ സൈനിക നടപടിയുണ്ടായത് ഹിജ്‌റ ഏഴാം വര്‍ഷമാണ്.(7) ബനൂനദീറുകാര്‍ കുടിയേറിയതിനുശേഷം മദീനയുടെ ഭദ്രതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നിരന്തരമായി നടത്തുന്ന യഹൂദ കലാപകാരികളുടെ കേന്ദ്രമായി മാറിയ ഖയ്ബര്‍ ആഴ്ചകള്‍ നീണ്ട സൈനിക പരിശ്രമത്തിലൂടെയാണ് ഇസ്‌ലാമിക രാജ്യം നിയന്ത്രണത്തിലാക്കിയത്. ഖയ്ബറിലെ ശക്തമായ യഹൂദ കോട്ടകള്‍ ഓരോന്നായി കീഴ്‌പെടുത്തിയുള്ള മുന്നേറ്റത്തിനിടയില്‍ മുസ്‌ലിം സൈനികര്‍ സ്വഫിയ്യ(റ)യുടെ ഭര്‍ത്താവ് കിനാനത് ഇബ്‌നു റബീഇനെ വധിച്ചതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. പിതാവിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും സ്വഫിയ്യ(റ)യുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഖയ്ബറിലെ സൈനിക നടപടിക്കുശേഷമാണ് സ്വഫിയ്യ(റ)യെക്കുറിച്ച് നബി (സ) അറിയുന്നതും അവരെ ഇണയായി സ്വീകരിക്കുന്നതുമെല്ലാം. ഹുയയ്യിനെപ്പോലെത്തന്നെ രാജ്യദ്രോഹപരമായ അച്ചടക്കലംഘനങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്തിന്റെ വധശിക്ഷ അനിവാര്യമായിത്തീര്‍ന്ന മറ്റൊരു കുറ്റവാളിയായിരുന്നു കിനാന. അയാള്‍ വധിക്കപ്പെട്ടത് രാജ്യസുരക്ഷാ നടപടിക്രമങ്ങളുടെ സ്വാഭാവികത മാത്രമായിരുന്നു. കലാപോന്മുഖരായിരുന്ന ഖയ്ബറിലെ ബനൂ നദീറുകാരുടെ പ്രതിനിധികളായി മക്കയില്‍ ചെന്ന് ഖുറയ്ശികളെ അഹ്‌സാബ് യുദ്ധത്തിനു പ്രേരിപ്പിച്ച സംഘത്തില്‍ ഹുയയ്യിനോടൊപ്പം അദ്ദേഹത്തിന്റെ പുത്രീഭര്‍ത്താവായ കിനാനയും ഉണ്ടായിരുന്നു.(8) അഹ്‌സാബ്                 യുദ്ധത്തില്‍    ഹുയയ്യ് കിനാന സംഘത്തിന്റെ പദ്ധതി പരാജയപ്പെടുകയും ഹുയയ്യ് ബനൂ ഖുറയ്ദക്കാരോടൊപ്പം പിടിക്കപ്പെടുകയും ചെയ്തതില്‍ പിന്നെ ഖയ്ബറില്‍ മദീനാവിരുദ്ധ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് കിനാന ആണെന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സൈന്യത്തോടു പോരാടാന്‍ വേണ്ടി ഗത്ഫാന്‍ ഗോത്രക്കാരായ നാലായിരത്തോളം പേരെ കരാറടിസ്ഥാനത്തില്‍ ഖയ്ബറില്‍ വിന്യസിച്ചത് കിനാന ആയിരുന്നു.(9) മദീനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അമര്‍ച്ച ചെയ്യാനുദ്ദേശിച്ചുള്ള ഖയ്ബര്‍ പടയോട്ടത്തില്‍ മുസ്‌ലിം സൈന്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാകേണ്ട കലാപപ്രഭവമായിരുന്നു കിനാനയെന്ന് സാരം.

മേല്‍വിവരിച്ചപ്രകാരം മദീനവിരുദ്ധ ഖയ്ബരീ ബനൂനദീര്‍ ഉപജാപങ്ങളുടെ മസ്തിഷ്‌കമായി നിലകൊണ്ടിട്ടുപോലും കിനാനക്ക് ഇസ്‌ലാമികസേന യുദ്ധത്തിനിടയില്‍ പിടികൂടി വധശിക്ഷ നല്‍കിയത് കീഴടങ്ങിയ ശേഷവും അയാള്‍ കരാര്‍ ലംഘനത്തിനും വഞ്ചനക്കും മുതിര്‍ന്നപ്പോള്‍ മാത്രമാണെന്നതാണ് വസ്തുത. യുദ്ധം ജയിച്ചപ്പോള്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണവും വെള്ളിയും ആയുധങ്ങളും പൂര്‍ണമായി മദീനയുടെ ഖജനാവിലേക്കെടുത്ത ശേഷം തങ്ങളെ ജീവനോടെ പോകാന്‍ അനുവദിക്കണമെന്ന യഹൂദന്‍മാരുടെ ആവശ്യം കാരുണ്യപൂര്‍വം അംഗീകരിക്കുകയാണ് മുഹമ്മദ് നബി(സ) ചെയ്തത്. സ്വര്‍ണവും വെള്ളിയും ആയുധങ്ങളും മറച്ചു വെക്കാനോ ഒളിച്ചുകടത്താനോ ജൂതന്‍മാര്‍ ശ്രമിക്കരുതെന്ന് സമാധാനക്കരാറില്‍ പ്രത്യേകം വ്യവസ്ഥയുണ്ടായിരുന്നു. ബനൂ നദീറുകാരുടെ ആഭരണനിക്ഷേപം സൂക്ഷിച്ചുവെച്ചിരുന്നത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു. അയാളുടെ മരണശേഷം അത് കിനാനയാണ് കൈവശം വെച്ചിരുന്നത്. ഖയ്ബറിലെ സമാധാനസന്ധി ഉണ്ടായ ഉടനെ മുസ്‌ലിം സൈന്യം വ്യവസ്ഥ പ്രകാരമുള്ള സമ്പത്ത് ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ നിക്ഷേപം മറച്ചുവെക്കുകയും അത് ചെലവഴിച്ച് തീര്‍ന്നുപോയെന്ന് കള്ളം പറയുകയാണ് കിനാന ചെയ്തത്. അയാള്‍ ഒളിച്ചുവെച്ച സ്ഥലത്തുനിന്ന് മുസ്‌ലിം സൈന്യം ആ സ്വര്‍ണനിക്ഷേപം കണ്ടെടുക്കുകയും ചതി ബോധ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കിനാനയെ വധിക്കാന്‍ തീരുമാനമാകുന്നത്.(10) മദീനയുടെ നിയമവ്യവസ്ഥയെ ഒരു യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ട് നില്‍ക്കുന്ന സമയത്തുപോലും നിസ്സങ്കോചം കബളിപ്പിക്കുവാന്‍ തുനിഞ്ഞ കിനാനയുടെ ധാര്‍ഷ്ട്യം, ഇതപര്യന്തമുള്ള കലാപ പ്രവണതതയില്‍ തന്നെ തുടര്‍ന്നും നിലനില്‍ക്കാനാണ് അയാളുടെ ഭാവമെന്ന് വ്യക്തമാക്കുന്നതായിരുന്നു. അയാളെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് രാജ്യതന്ത്രജ്ഞതാപരമായ അനിവാര്യതയായിരുന്നുവെന്ന് സന്ദര്‍ഭത്തിന്റെ ചരിത്രവല്‍ക്കരണം ആരെയും ബോധ്യപ്പെടുത്തും.
(തുടരും)
കുറിപ്പുകള്‍:
1. A. Guillaume, The Life of Muhammad, A Translation Ibn Ishaq’s Sirat rasul Allah (Karachi: Oxford University Press, 2007), pp. 437-8.
2. Ibid, p. 450.
3. Ibid, p. 453.
4. Ibid, p. 461.
5. Ibid, p. 464.
6. Mahdi Rizqullah Ahmad, A Biography of The Prophet of Islam in the light of the original sources, an analytical study (Riyadh: Darussalam, 2005), pp.565-6.
7. Ibid, pp. 620-1.
8. Guillaume, op.cit, p. 450.
9. Rizwi Faizer (ed.) The Life of Muhammad: Al-Waqidi’s Kitab al-Maghazi (London: Routledge, 2011), pp. 320-1.
10. അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ഖറാജി വല്‍ ഇമാറത്തി വല്‍ ഫയ്അ്, ബാബു മാജാഅ ഫീ ഹുക്മി അര്‍ദ്വി ഖയ്ബര്‍).

(അവലംബം)